തൃശൂര്‍: താലി കെട്ട് കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തിയ വധു വരന്‍റെ വീട് കണ്ടതോടെ വിവാഹത്തില്‍ നിന്ന് പിന്മാറി. കുന്നംകുളം തെക്കേപുറത്താണ് വരന്റെ വീട് കാരണം വിവാഹ മുടങ്ങിയത്. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറുന്ന ചടങ്ങിനായി വധു വരന്റെ വീട്ടിലെത്തി.
വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറുമ്പോഴാണ് വീട് വധുവിന്‍റെ ശ്രദ്ധിക്കുന്നത്. ഇതോടെ വധു വീട്ടില്‍ കയറുന്ന അരിയും പൂവും എറിഞ്ഞ് സ്വീകരിക്കുന്ന ചടങ്ങിന് മുന്‍പ് തിരികെ ഓടുകയായിരുന്നു. ഈ വീട്ടിലേക്ക് താന്‍ വരില്ല എന്നു ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു വധുവിന്‍റെ ഓട്ടം.
വധു ഓടുന്നത് കണ്ടു പരിഭ്രമിച്ച ബന്ധുക്കള്‍ പിന്നാലെ ചെന്ന് വധുവിനെ ബലമായി പിടിച്ചു കൊണ്ടുവന്നു. പലരും പല രീതിയിലും പറഞ്ഞെങ്കിലും വധു വഴങ്ങിയില്ല.
ചടങ്ങിനുശേഷം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് വധുവിനോട് പലരും പറഞ്ഞെങ്കിലും വധു തീരുമാനത്തില്‍ ഉറച്ചുനിന്നു. അഞ്ച് സെന്‍റ് ഭൂമിയിലാണ് ദിവസ വേതനക്കാരനായ വരന്‍റെ വീട്.
ഓടും ഓലയും കുറെ ഭാഗങ്ങള്‍ ഷീറ്റും ഒക്കെയായുള്ള വീട്ടില്‍ ഒരു പെണ്‍കുട്ടിക്ക് വേണ്ട മിനിമം സ്വകാര്യതപോലും ലഭിക്കില്ലെന്നായിരുന്നു വധുവിന്‍റെ പരാതി.
വധുവിന്റെ അച്ഛനെയും അമ്മയെയും വിവാഹ മണ്ഡപത്തില്‍നിന്നും വിളിച്ചുവരുത്തി. മകളോട് ചടങ്ങില്‍ പങ്കെടുക്കണമെന്ന് മാതാപിതാക്കളും ആവശ്യപ്പെട്ടു. എന്നാൽ, വധു സമ്മതിച്ചില്ല. ഇതോടെ പ്രശ്നം സംഘര്‍ഷത്തിലേക്ക് മാറി. വരന്‍റെ ബന്ധുക്കളും വധുവിന്‍റെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷാവസ്ഥയിലെത്തി. ഇതിനിടെ വധു വരനെയും വരന്‍ വധുവിനെയും തള്ളി പറഞ്ഞു.
നാട്ടുകാർ വിവരമറിയിച്ച് സ്ഥലത്തെത്തിയ പോലീസുകാരും വധുവിനോട് വീട്ടില്‍ കയറണമെന്ന് ആവശ്യപ്പെട്ടിട്ടും വധു വഴങ്ങിയില്ല. പോലീസ് ഇടപെട്ട് വധുവിനെ വധുവിന്റെ വീട്ടിലേക്കും വരനെ വരന്റെ വീട്ടിലേക്കും പറഞ്ഞയയ്ക്കുകയായിരുന്നു. കേസിന്‍റെ ചര്‍ച്ച ബുധനാഴ്ച നടക്കുമെന്ന് പൊലീസ് വിശദമാക്കി. ഈ വീട്ടിലാണ് സഹോദരങ്ങളായ ഏഴുപേരുടെയും വിവാഹങ്ങള്‍ നടന്നിട്ടുള്ളതെന്നും അവര്‍ക്ക് ആര്‍ക്കും ഇല്ലാത്ത പ്രശ്‌നമാണ് വധുവിനുള്ളതെന്നും വരന്റെ ബന്ധുക്കൾ ആരോപിച്ചു.