തിരുവനന്തപുരം: സംസ്ഥാനത്ത് മാങ്ങ മോഷണത്തിന്റെ പേരില്‍ പോലീസുകാരനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തിട്ട് അധിക നാളായില്ല. ഇപ്പോൾ വീണ്ടും കേരളാ പോലീസിൽ ഒരു മാങ്ങാ കേസ് കൂടി തലവേദനയായി എത്തിയിരിക്കുകയാണ്.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയതായി പോലീസുകാരനെതിരെ പരാതി. കഴക്കൂട്ടം അസി. കമ്മിഷണറുടെയും പോത്തന്‍കോട് ഇന്‍സ്പെക്ടറുടെയും പേരില്‍ കടയില്‍ നിന്നും മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയ പോലീസ് ഉദ്യാഗസ്ഥനെതിരെയാണ് അന്വേഷണം നടക്കുന്നത്.
പോത്തന്‍കോട് കരൂര്‍ ക്ഷേത്രത്തിന് സമീപം ജി. മുരളീധരന്റെ ഉടമസ്ഥതയിലുള്ള എം.എസ്. സ്റ്റോഴ്സ് എന്ന കടയില്‍ നിന്നാണ് ഒരു മാസം മുമ്പ് അഞ്ചു കിലോ പഴുത്ത മാങ്ങ വാങ്ങി കടന്നുകളഞ്ഞത്. രണ്ട് കവറുകളിലായി അഞ്ചു കിലോ മാങ്ങയാണ് വാങ്ങിയത്. കഴക്കൂട്ടം അസി. കമ്മീഷണര്‍ക്കും പോത്തന്‍കോട് സി.ഐക്കുമാണ് മാങ്ങ വാങ്ങുന്നതെന്ന് പോലീസുകാരന്‍ കടക്കാരനോട് പറഞ്ഞു.
എന്നാല്‍, പിന്നീട് പോലീസ് ഉദ്യാഗസ്ഥരെ കണ്ട് കടക്കാരന്‍ കാര്യം തിരക്കിയപ്പോഴാണ് കബളിക്കപ്പെട്ടെന്ന് മനസ്സിലായത്. തുടര്‍ന്ന് പോത്തന്‍കോട് ഇന്‍സ്പെക്ടര്‍ ഡി. മിഥുന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
പരാതിയുടെ അടിസ്ഥാനത്തില്‍ മാങ്ങ വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചു. ആളെ തിരിച്ചറിഞ്ഞതായാണ് സൂചന. സംഭവത്തില്‍ രഹസ്യ അന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.