പാമ്പാടി: വെള്ളൂരില്‍ വീടിനു നേരെ കഞ്ചാവ് മാഫിയാ ആക്രമണം. ഡി.വൈ.എഫ്.ഐ. കാട്ടാംകുന്ന് യൂണിറ്റ് പ്രസിഡന്റ് യൂജിന്‍ ബാബുവിന്റെ വീടിനു നേരെയാണു സമീപവാസിയും കഞ്ചാവ് കേസിലെ പ്രതിയുമായ യുവാവ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി 11.45നായിരുന്നു സംഭവം.
ഡി.വൈ.എഫ്.ഐ. കൊടിമരം സ്ഥാപിച്ചതിലെ വിരോധമാണ് അക്രമണത്തിനു പിന്നിലെന്നാണ് ആക്ഷേപം. സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായ പ്രദേശത്ത് ലഹരി മാഫിയയ്‌ക്കെതിരെ ഡി.വൈ.എഫ്‌ഐ. രംഗത്തെത്തിയിരുന്നു.
ഡി.വൈ.എഫ്.ഐ. കൊടിമരം സ്ഥാപിച്ചതില്‍ വിരോധമുണ്ടായിരുന്ന പ്രതി രാത്രി തന്റെ വീട്ടില്‍ വഴക്കുണ്ടാക്കിയ ശേഷം യൂജിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. വീടിനു പുറത്തേക്ക് ഇറങ്ങിച്ചന്ന് യൂജിനെ അക്രമിക്കുകയായിരുന്നു. തുടര്‍ന്നു മടങ്ങിപ്പോയ ഇയാള്‍ വീട്ടില്‍ നിന്നും മാരകായുധങ്ങളുമായി തിരികെയെത്തി അക്രമണം അഴിച്ചുവിട്ടു.
തന്റെ വളര്‍ത്തു നായയെ അഴിച്ചുവിട്ടും ഇയാള്‍ വീട്ടുകാരെ ആക്രമിച്ചു. യൂജിനൊപ്പം അമ്മയും സഹോദരനും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. നായയുടെ ആക്രമണത്തിൽ പരുക്കേറ്റ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.