തിരുവനന്തപുരം: പോത്തൻകോട് ബാറിന്റെ മുന്നിൽ യുവാക്കളുടെ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം രണ്ടര പവൻ സ്വർണമാല കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ.
കൊയ്ത്തൂർക്കോണം വി.എസ്. ഭവനിൽ ശരത്ത് (27), പോത്തൻകോട് പാലോട്ടുകോണം സ്വദേശികളായ രഞ്ജിത്ത് (37), സബിജു (30), ബിബിൻ (26), സഹോദരനായ സെബിൻ (24) എന്നിവരാണ് പിടിയിലായത്. നാലിന് രാത്രി പത്തിനായിരുന്നു സംഭവം.
ബാറിൽ നിന്നും മദ്യപിച്ചെത്തിയ പ്രതികൾ പോത്തൻകോട് സ്വദേശികളായ വിപിൻ, വിവേക് എന്നിവരെ തടഞ്ഞു നിർത്തി വാഹനത്തിന്റെ താക്കോൽ ബലമായി പിടിച്ചു വാങ്ങിയതിന് ശേഷം ക്രൂരമായി മർദ്ദിക്കുകയും വിവേകിന്റെ കഴുത്തിൽ കിടന്ന രണ്ടര പവൻ സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പ്രത്യേകം സ്ക്വാഡ് തയ്യാറാക്കിയിരുന്നു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ പിടിച്ചുപറി ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു.