മലയാള സിനിമയില്‍ താരമൂല്യമുള്ള തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. താരം പ്രധാന കഥാപാത്രം അവതരിപ്പിച്ച ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന സിനിമ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. തന്റെ പ്രണയത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചുമൊക്കെ താരം നിരവധി അഭിമുഖങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്.
സിനിമയില്‍ അറിയപ്പെടുന്നതിന് മുമ്പാണ് ടൊവിനോ വിവാഹിതനായത്. 2015ൽ 'എന്നു സ്വന്തം മൊയതീന്‍' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു ടൊവിനോയുടെ വിവാഹം. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഭാര്യ ലിഡിയയെ ടൊവിനോ സ്വന്തമാക്കിയത്.
പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് ടൊവിനോ തന്നെ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
മകള്‍ക്കൊപ്പം അഡ്വഞ്ചറസ് വീഡിയോ ടൊവിനോ നിരന്തരം ചെയ്യാറുണ്ട്. ഏറെ സാഹസികത നിറഞ്ഞ സിപ്ലൈന്‍ യാത്രയ്ക്ക് ടൊവിനോയ്‌ക്കൊപ്പം മകളും കൂടിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൗത്ത് ആഫ്രിക്കയില്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാന്‍ പോയപ്പോഴാണ് ഇരുവരും സാഹസികത നിറഞ്ഞ സിപ്ലൈന്‍ യാത്ര നടത്തിയത്.
പ്രോഗ്രാമുകളിലും ഷൂട്ടിങ് ലൊക്കേഷനുകളിലുമെല്ലാം ടൊവിനോ ഭാര്യയേും രണ്ടു മക്കളെയും ഒപ്പം കൂട്ടാറുണ്ട്. ഭാര്യയേയും മക്കളെയും കുറിച്ച് ടൊവിനോ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്.
'എന്റെ ഭാര്യ പറയുന്നത് ഞാന്‍ ഉള്‍പ്പടെ അവള്‍ക്ക് മൂന്ന് മക്കളാണെന്നാണ്. ഞാനും എന്റെ മക്കളും തമ്മിലുള്ള റിലേഷന്‍ഷിപ്പ് അങ്ങനെയാണ്. അപ്പന്‍ എന്ന മെച്വൂരിറ്റി കാണിക്കേണ്ടപ്പോള്‍ കാണിക്കാറുമുണ്ട്. മോള് കരാട്ടെ പഠിക്കുന്നുണ്ട്. അവളുടെ പഞ്ചിങ് ബാഗ് ഞാനാണ്. ലിഡിയ കുറച്ച് കൂടി സ്ട്രിക്ടാണ്. എന്റെ അത്രയും കെയര്‍ലെസ് ആകാനോ കുട്ടിക്കളി കളിക്കാനോ അവള്‍ക്ക് പറ്റില്ലല്ലോ. ലിഡിയയെക്കുറിച്ചുള്ള കംപ്ലെയ്‌ന്റൊക്കെ അപ്പപ്പോള്‍ തന്നെ മക്കള്‍ വീഡിയോ കാളിലൂടെ വിളിച്ച് പറയും.
ഇസയ്ക്ക് പറഞ്ഞാല്‍ മനസിലാകുന്ന പ്രായമാണ്. തഹാന് മനസിലാകുന്ന പ്രായമല്ല. അതുകൊണ്ട് സഹിക്കുകയാണ് ഞാന്‍. ഇടയ്ക്ക് എനിക്ക് നല്ല അടി കിട്ടും. കുഞ്ഞു പിള്ളേര്‍ കൈ തളര്‍ത്തി ഇട്ട് അടിക്കുമല്ലോ. ചെകിട് പൊളിച്ചൊക്കെ കിട്ടും. അപ്പോള്‍ ഞാനുണ്ടാക്കിയതാണല്ലോയെന്ന് ഓര്‍ത്ത് സഹിക്കും. ഇതൊക്കെ കുട്ടിക്കാലത്ത് നമ്മളും ചെയ്തിട്ടുണ്ടാകും'- ടൊവിനോ പറയുന്നു.