കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന്, എക്‌സൈസ് ഉദ്യോഗസ്ഥനെ  വെട്ടിപ്പരിക്കേല്‍പ്പിച്ച് പ്രതി രക്ഷപ്പെട്ടു  

author-image
neenu thodupuzha
New Update

കൊച്ചി: കാക്കനാട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനെത്തിച്ച ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന് എക്‌സൈസ് പിടിച്ചെടുത്തു. ഒരു കിലോയോളം എം.ഡി.എം.എയും 100 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്.

Advertisment

മയക്കുമരുന്ന് കടത്തികൊണ്ട് വന്ന പ്രതി എക്‌സൈസ് സംഘത്തെ കത്തികൊണ്ട് ആക്രമിച്ച് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി കൊലയാട് കൊച്ചു പറമ്പില്‍ വീട്ടില്‍ ചിഞ്ചു മാത്യു (30)വിനെ പ്രതിയാക്കി എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു.

രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ ആക്രമണത്തില്‍ സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.ഡി. ടോമിയുടെ വലത് ചൂണ്ട് വിരലിന് ആഴത്തില്‍ പരുക്കേറ്റു.

publive-image

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ ഈയിടെ ഒന്നര കിലോ ഹാഷിഷ് ഓയിലുമായി തൃശൂര്‍ എക്‌സൈസ് പിടികൂടിയിരുന്നു. ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്ന പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കച്ചവടം തുടരുകയായിരുന്നു.

ബാംഗ്ലൂരില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് വാങ്ങി അത് ഇയാളുടെ കണ്ണൂരുള്ള വീട്ടിലെത്തിച്ച് അവിടെ വച്ച് ചെറു കവറുകളില്‍ പായ്ക്ക് ചെയ്ത് കാക്കനാടെത്തിച്ച് ഏജന്റുമാരുടെ സഹായത്തോടെ വില്‍പ്പന നടത്തിവരുകയായിരുന്നു. പ്രതിയുടെ മയക്കുമരുന്ന് കച്ചവടം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പ്രതിയുടെ കാര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് 12 ചെറിയ കുപ്പികളിലായി 100 ഗ്രാമോളം ഹാഷിഷ് ഓയിലും കണ്ടെടുത്തത്. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഡ്യൂട്ടിയിലുള്ള ഉദ്ദ്യോഗസ്ഥനെ വെട്ടിപരിക്കേല്‍പ്പിച്ചതിനും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കൊച്ചി കാക്കനാട് ഭാഗത്ത് നിന്ന് ഇതാദ്യമായാണ് ഇത്രയും വലിയ അളവിലുള്ള എം.ഡി.എം.എ.  പിടിച്ചെടുക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണര്‍ ബി. ടെനി മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതിയെ പിടികൂടുന്നതിനായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സജീവ്, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എസ്.മനോജ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്കുമാര്‍, രജ്ഞു എല്‍ദോ തോമസ്, പി.എ മാനുവല്‍, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എന്‍.ഡി. ടോമി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഇ.ഒ പി.എസ്. ശരത് മോന്‍, ഹര്‍ഷകുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Advertisment