പത്തനംതിട്ട: 17 വയസുകാരിയെ പതിനേഴുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ ബംഗളുരുവിൽ നിന്നും ഇലവുംതിട്ട പോലീസ് പിടികൂടി.
മെഴുവേലി ഉള്ളന്നൂർ മുട്ടയത്തിൽ തെക്കേതിൽ വീട്ടിൽ പ്രമോദാ(24)ണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇയാൾ വിളിച്ചു കൊണ്ടുപോയത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് അന്നുതന്നെ ഇലവുംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ നമ്പർ പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. പിന്നീട് പ്രമോദിന്റെ പുതിയ ഫോൺ നമ്പർ ലഭിച്ചു. യുവാവ് പെൺകുട്ടിക്ക് വാങ്ങികൊടുത്ത പുതിയ ഫോൺ നമ്പരിനെക്കുറിച്ചും സൂചന ലഭിച്ചു. ഈ ഫോണിനെ കേന്ദ്രീകരിച്ചു നടത്തിയ നീക്കത്തിലാണ് ഇരുവരും ബംഗളുരുവിലുണ്ടെന്ന് വ്യക്തമായത്.
ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ട് ആർ പ്രദീപ് കുമാറിന്റെ നിർദേശപ്രകാരം, അന്വേഷണസംഘം അവിടെയെത്തി മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി സ്ഥലങ്ങളിൽ കറങ്ങിനടന്നെന്നും വെള്ളിയാഴ്ച ബംഗളുരുവിലെത്തി ലോഡ്ജിൽ മുറിയെടുത്തു താമസിച്ച് പീഡിപ്പിച്ചതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.