ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി പദം വേണമെന്ന നിലപാടിൽത്തന്നെ ഉറച്ചുനിന്ന പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിനെ അനുനയിപ്പിച്ചത് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെന്നു സൂചന. സോണിയ ഗാന്ധി ഷിംലയിലായതിനാലാണ് നേരിട്ടുള്ള കൂടിക്കാഴ്ച നടക്കാതിരുന്നത്.
/sathyam/media/post_attachments/G68SW5gRmJhEVsFTYKTt.jpg)
മുതിർന്ന നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടി തീരുമാനം സോണിയ ഗാന്ധി ശിവകുമാറിനെ അറിയിച്ചു. ഉപമുഖ്യമന്ത്രിയാകണമെന്ന തീരുമാനം ബുധനാഴ്ച വൈകുന്നേരത്തോടെ സോണിയ ഗാന്ധി ഡികെ ശിവകുമാറുമായി ഫോണിലൂടെ അറിയിക്കുകയായിരുന്നെന്നാണ് വിവരം.
കർണാടകത്തിൽ പാർട്ടിക്കുണ്ടായ മികച്ച വിജയത്തിനു മങ്ങലേൽക്കാതിരിക്കാനുള്ള ഇടപെടലാണ് സോണിയ ഗാന്ധി നടത്തിയത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, രൺദീപ് സിങ് സുർജേവാല, കെസി വേണുഗോപാൽ എന്നിവരുമായി ഡികെ ശിവകുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.
ശിവകുമാറിന് പിസിസി അധ്യക്ഷനായി തുടരാമെന്നും ശിവകുമാറിൻ്റെ ക്യാമ്പിൽനിന്നുള്ള ആറുപേർക്ക് മന്ത്രിസ്ഥാനം നൽകാമെന്നും ഹൈക്കമാൻഡ് വാഗ്ദാനം നൽകി.
രണ്ടുമണിക്കൂർ നീണ്ട ചർച്ച നീണ്ടു. ഉപമുഖ്യമന്ത്രി പദത്തോടൊപ്പം കർണാടകത്തിൽ കോൺഗ്രസിനെ വൻ വിജയത്തിലെത്തിച്ച തനിക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ഡികെ ശിവകുമാർ.