നെടുമ്പാശേരി: കെ.എസ്.ആർ.ടി.സി. ബസിൽ വച്ച് സഹയാത്രികയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവ് പിടിയിൽ. കോഴിക്കോട് കായക്കൊടി കാവിൽ സവാദാ(27)ണ് പിടിയിലായത്. ബസ് ജീവനക്കാരും യാത്രികരും ചേർന്നാണ് യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ അത്താണിയിൽ വച്ച് തൃശൂർ സ്വദേശിനിയും സിനിമാ പ്രവർത്തകയുമായ യുവതി ചിത്രീകരണത്തിനായി ഏറണാകുളത്തേക്ക് പോകവെയാണ് സംഭവം.
സവാദ് അങ്കമാലിയിൽ നിന്നാണ് ബസിൽ കയറിയത്. സ്ത്രീകൾക്ക് മുൻഗണനയുള്ള മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ രണ്ട് യാത്രക്കാരികൾക്ക് ഇടയിലാണ് സവാദ് ഇരുന്നത്. ബസ് അങ്കമാലി വിട്ടയുടൻ യുവാവ് അപമര്യാദയായി പെരുമാറാൻ ആരംഭിച്ചു. സവാദ് ലൈംഗിക അവയവം പുറത്തെടുത്ത് പ്രദർശിപ്പിച്ചതോടെ യുവതി ബഹളം വച്ച് പ്രതികരിക്കുകയായിരുന്നു.
ഇതോടെ ഇയാൾ കുതറിയോടിയെങ്കിലും യാത്രക്കാരും നാട്ടുകാരും ചേർന്ന് സവാദിനെ പിടികൂടുകയായിരുന്നു. സംഭവത്തിൽ നെടുമ്പാശേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സവാദ് യൂത്ത് ലീഗ് പ്രവർത്തകനാണെന്നും ആരോപണമുണ്ട്.