ചെങ്ങന്നൂർ: എം.സി റോഡില്‍ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. ദമ്പതികളും മകനും ഉള്‍പ്പെടെ നാലു പേര്‍ക്കു പരുക്കേറ്റു.
കാറിലുണ്ടായിരുന്ന ചെന്നൈ സ്വദേശികളായ അറുമുഖരാജ് (45), ഭാര്യ സവിത (42), മകന്‍ വിശ്വ (15), ഡ്രൈവര്‍ ഷംസദ്അലിഖാന്‍ (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡില്‍ വട്ടം തിരിഞ്ഞു.
ഹാച്ചറി ജങ്ഷനിലെ വളവിലായിരുന്നു അപകടം. ചെന്നൈയില്‍ നിന്ന് കുമരകത്തേക്ക് വിനോദ സഞ്ചാരത്തിന് പോയവരാണ് കാറിലുണ്ടായിരുന്നത്. എറണാകുളത്തു നിന്ന് തിരുവനന്തപുരം പൂവച്ചലിലിലേക്ക് ഇന്ധനവുമായി പോവുകയായിരുന്നു ടാങ്കര്‍.
നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന ടാങ്കര്‍ ലോറിയുടെ പിന്‍ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയ കാര്‍ പിന്നാലെ എത്തിയ ലോറിയിലും ഇടിച്ചു.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ലോറിയുടെ ആക്‌സിലും ഒടിഞ്ഞു. രണ്ടു ടയറുകളും പൊട്ടി. ടാങ്കറില്‍ 8000 ലിറ്റര്‍ പെട്രോളും 4000 ലിറ്റര്‍ ഡീസലുമാണ് ഉണ്ടായിരുന്നത്. വാഹനങ്ങളുടെ അപകടത്തില്‍ തകര്‍ന്ന ഭാഗങ്ങളും ചില്ലുകളും അഗ്നിരക്ഷാസേന റോഡില്‍ നിന്നും നീക്കം ചെയ്തു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.