പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം വിപണന മേളയുടെ സമാപന വേദിയില്‍ ജില്ലാ കലക്ടറെ രൂക്ഷമായി വിമര്‍ശിച്ച് ഗായകൻ പന്തളം ബാലന്‍.
ഗാനമേളയ്ക്കിടെ പാടുന്നതിനിടയിലായിരുന്നു തന്റെ പരിപാടിയില്‍ പങ്കെടുക്കാതിരുന്ന കലക്ടര്‍ക്കെതിരെ പന്തളം ബാലന്റെ പ്രതികരണം.
/sathyam/media/post_attachments/L6ENUrezZgyOnlYMpE85.jpg)
ഞാന്‍ ആലോചിക്കുകയായിരുന്നു. പന്തളം ബാലന്റെ ഗാനമേളയായതു കൊണ്ടാണോ കലക്ടര്‍ ഈ വഴി വരാത്തത്. ബാക്കി പരിപാടിക്കൊക്കെ വന്നിരുന്നു. പന്തളം ബാലന്റെ നിറമാണോ, മതമാണോ പ്രശ്‌നം? ജാതിയാണോ പ്രശ്‌നം, കുലമാണോ പ്രശ്‌നം? അങ്ങനെ ഒരു കലാകാരനെ ഇകഴ്ത്തി കാണാന്‍ പാടില്ല. വ്യക്തിപരമായ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഒരു കാലാകാരനോടും ചെയ്യാന്‍ പാടില്ല.
എത്ര വലിയ കലക്ടറായാലും ശരി. കലാകാരനാണ് മുന്നില്‍. കലാകാരനാണ് സമൂഹത്തിന്റെ സ്വത്ത്. കലാകാരന്റെ പ്രതിബദ്ധതയാണ് സമൂഹത്തോടുള്ളത്. അവനിലൂടെയാണ്, കെ.പി.എ.സി. പോലെയുള്ള നാടക ഗ്രൂപ്പുകളിലൂടെയാണ് ആശയങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിയത്. സംശയമില്ലാത്ത കാര്യങ്ങളാണ്. എന്റെ ചോദ്യമാണിത്. മറ്റുള്ള പരിപാടികളില്‍ ഞാന്‍ കലക്ടറെ കണ്ടിരുന്നു. ഇപ്പോള്‍ എന്തുകൊണ്ട് വന്നില്ല.
/sathyam/media/post_attachments/1Py3e3dYanhXFaWLtuan.png)
ഞാന്‍ ഈ ജില്ലക്കാരനല്ലേ? പത്തനംതിട്ട ജില്ലക്കാരനാണ് ഞാന്‍. സ്റ്റീഫന്‍ ദേവസി ഒറ്റപ്പാലത്തുകാരനാണ്. പന്തളം ബാലന്‍ പത്തനംതിട്ട ജില്ലയിലുള്ളയാളാണ്. എന്താണ് പ്രശ്‌നം? എന്റെ നിറമാണ് പ്രശ്‌നം, എന്റെ ജാതിയാണ് പ്രശ്‌നം. എന്താ എനിക്ക് വാലില്ല. എന്നെ അംഗീകരിക്കുന്ന ലക്ഷ കണക്കിന് ആളുകളുണ്ട് കേരളത്തില്‍. എനിക്ക് അതുമതി. ഇതു എന്റെ പ്രതിഷേധമാണെന്നും പന്തളം ബാലന്‍ പറഞ്ഞു.
എന്നാല്‍, എന്റെ കേരളം പ്രദര്‍ശനമേളയില്‍ സ്റ്റീഫന്‍ ദേവസിയുടെ പരിപാടിയില്‍ മാത്രമാണ് പങ്കെടുത്തതെന്നും സ്റ്റീഫന്‍ അടുത്ത സുഹൃത്തായതു കൊണ്ടാണ് വന്നതെന്നും കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഉദ്ഘാടന ദിവസം ഗായിക മഞ്ജരിക്കൊപ്പവും കലക്ടര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.