കണമല: കലി പൂണ്ട കാട്ടുപോത്ത് കണമലയിൽ രണ്ടു പേരുടെ ജീവനെടുത്തതിന്റെ നടുക്കത്തിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ നിമിഷങ്ങളുടെ വ്യത്യാസത്തിൽ തന്റെ ജീവൻ തിരികെ പിടിക്കാൻ കഴിഞ്ഞ ആശ്വാസത്തിൽ കൂവപ്പള്ളി അമല്‍ജ്യോതി കോളജിലെ എം.സി.എ. വിദ്യാര്‍ഥിയും പ്ലാവനാക്കുഴിയില്‍ ജോര്‍ജിന്റെ മകളുമായ നീതു മരിയ.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്ലാവനാക്കുഴിയില്‍ തോമാച്ചന്റെ സഹോദരന്റെ മകളാണ് നീതു. കോളജിലേക്കു പോകാന്‍ നീതു ഓടിയതിനു പിന്നാലെ കാട്ടുപോത്തുമുണ്ടായിരുന്നു. പക്ഷേ, നീതു ഇക്കാര്യം അറിഞ്ഞതു മണിക്കൂറുകള്‍ കഴിഞ്ഞാണ്.
അല്‍പ്പം വൈകിയാല്‍ സ്ഥിരം ബസ് പോകുമെന്നതിനാല്‍ ഓടിയാണ് നീതു വീട്ടില്‍ നിന്നു ബസ് സ്‌റ്റോപ്പിലേക്ക് പോയത്. നീതു ഓടിപ്പോയി നിമിഷങ്ങള്‍ക്കകം കാട്ടുപോത്തും ഇതേ വഴിയിലൂടെ ഓടിപ്പോകുന്നതു സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാമായിരുന്നു. നീതു സ്‌റ്റോപ്പിലെത്തി ബസില്‍ കയറി പോയെങ്കിലും കാട്ടുപോത്ത് നാട്ടിലിറങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല. കോളജില്‍ എത്തിയ ശേഷമാണ് പിതൃസഹോദരന്‍ കൊല്ലപ്പെട്ട വിവരം അറിയുന്നതും വീട്ടിലേക്കു മടങ്ങുന്നതും.
ഇതിനു ശേഷമാണ് താന്‍ പോയതിനു പിന്നാലെ കാട്ടുപോത്തുമുണ്ടായിരുന്നെന്ന കാര്യവും നീതു അറിഞ്ഞത്. റാന്നി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സ് ഈ റോഡില്‍ കൂടി വന്നതും ഈ സമയത്തായിരുന്നു. ഇവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.