തൊടുപുഴ: അനധികൃത പാറമടയില്‍നിന്ന് സ്‌ഫോടക വസ്തു ശേഖരം പിടികൂടി. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു.
പുറപ്പുഴ കുമ്മാച്ചിറഭാഗത്ത് പാലത്തിനാടിയില്‍ ജോമോന്‍ ജോണ്‍ (46), ഇയാളുടെ പണിക്കാരായ കഞ്ഞിക്കുഴി മണിപ്പാറ തോട്ടത്തില്‍ ബേസില്‍ ജോയി (28), കോട്ടയം മൂന്നിലവ് ചെമ്മലയില്‍ സജി സ്റ്റീഫന്‍ (40), തൊടുപുഴ ഇരുട്ടുതോട് തൈപ്പറമ്പില്‍ ഷിബു (49) എന്നിവരാണ് പിടിയിലായത്.
തൊടുപുഴ പുറപ്പുഴയില്‍ റബര്‍തോട്ടത്തിന് നടുവിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ച 40 ജലാറ്റിന്‍ സ്റ്റിക്കുകളുടെയും 36 ഇലക്ട്രിക് ഡിറ്റണേറ്ററുകളുടെയും വന്‍ശേഖരമാണ് ഡിവൈഎസ്പി എം.ആര്‍ മധു ബാബുവും സംഘവും പിടിച്ചെടുത്തത്.
ജോമോന്റെ മാതാവിന്റെ പേരിലുള്ളതാണ് സ്ഥലം. മാര്‍ച്ചില്‍ സ്ഥലത്ത് വീട് നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നു. മാര്‍ച്ച് 20 മുതല്‍ 23 വരെ 425 മെട്രിക് ടണ്‍ മണ്ണ് നീക്കം ചെയ്യാനായിരുന്നു അനുവാദം. മണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയശേഷമാണ് പാറകള്‍ കണ്ടുതുടങ്ങിയത്. പാറ നീക്കാന്‍ പാസ് വേണമെന്നാവശ്യപ്പെട്ട് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് ജോമോന്‍ കത്ത് നല്‍കിയിരുന്നു. സ്ഥലം പരിശോധിച്ചശേഷം അനുവാദം നല്‍കി. 92 മെട്രിക് ടണ്‍ പാറ മാറ്റാനായിരുന്നു പാസ്. നീക്കം ചെയ്യാതെ അവിടെത്തന്നെ ഇടണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍, ഇത് ലംഘിച്ച് പാറ ലോബികളുമായി ചേര്‍ന്ന് അനധികൃതമായി പാറ കടത്തുകയായിരുന്നു. ഇവിടെനിന്നും ഉഗ്ര സ്‌ഫോടനം നടക്കുന്ന ശബ്ദം കേട്ടിരുന്നതായി പോലീസ് പറഞ്ഞു. പരിസരവാസികളും ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നു. പാറ പൊട്ടിക്കാനുള്ള ഒരു അനുവാദവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.