തൊടുപുഴ: ഉടുമ്പന്നൂര്‍ പരിയാരത്ത് സി.പി.എമ്മിന്റെ ഒത്താശയോടെ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ അതിക്രമിച്ചുകയറി മരങ്ങള്‍ വെട്ടിമുറിച്ചതായും സ്ഥലഉടമയെ കള്ളക്കേസില്‍പ്പെടുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തതായും പരാതി.
സംഭവത്തില്‍ പാര്‍ട്ടിക്കും പോലീസിനുമെതിരെ ആരോപണവുമായി അതിക്രമത്തിനിരയായ കുടുംബം രംഗത്തെത്തി. പോലീസിന്റെയും സിപിഎമ്മി ന്റെയും നടപടിയില്‍ പ്രതിഷേധിച്ചും ഇരയായ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചും കോണ്‍ഗ്രസ് ഉടുമ്പന്നൂര്‍ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി.
കഴിഞ്ഞ 16നാണ് കോലാനി തെക്കേല്‍ ടി.എ. രാജനെ കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ കയറി മര്‍ദ്ദിച്ചുവെന്ന ഉടുമ്പന്നൂര്‍ പരിയാരം അമയപ്ര ലക്ഷ്മീ നിവാസില്‍ വി.പി. രാജന്റെ പരാതിയിലാണ് ഇയാളുടെ സഹോദരി അമ്മിണിയുടെ ഭര്‍ത്താവായ ടി.എ. രാജനെ അറസ്റ്റ് ചെയ്തത്.
എന്നാൽ, ഇത് കള്ളക്കേസായിരുന്നെന്നും അക്രമം നടന്ന സമയം താനും ഭര്‍ത്താവും തൊടുപുഴയിലായിരുന്നെന്നും അമ്മിണി പറഞ്ഞു. സി.പി.എം. കരിമണ്ണൂര്‍ ഏരിയാ നേതൃത്വവും പോലീസും നടത്തിയ ഗൂഢാലോചനയില്‍ കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന് മുന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി റോയ് കെ.പൗലോസ് ആരോപിച്ചു. അമ്മിണിക്ക് മാതാവ് കല്യാണി വര്‍ഷങ്ങള്‍ക്ക് മുമ്പ് 70 സെന്റ് ഭൂമി രേഖാമൂലം എഴുതിക്കൊടുത്തിരുന്നു.
ഈ ഭൂമിയില്‍ നിന്ന്, അമ്മിണി അറിയാതെ 10 സെന്റ് ഭൂമി സഹോദരന്‍ വി.പി. രാജന്‍ ഏതാനും ദിവസം മുമ്പ് സി.പി.എമ്മിന് െകെമാറുന്നതായി കാട്ടി കത്ത് നല്‍കി. ഇതോടെ സി.പി.എം. നേതാക്കള്‍ അമ്മിണിയുടെ ഉടമസ്ഥാവകാശത്തിലുള്ള ഭൂമിയിലെ തടികള്‍ മുറിച്ചതായും ഇത് ചോദ്യം ചെയ്ത ടി.എ. രാജനെ കള്ള കേസില്‍ കുടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രോഗിയായ വയോധികനെ കള്ളക്കേസില്‍ കുടുക്കിയ പോലീസുകാര്‍ക്കും ഇതിനായി ഗൂഢാലോചന നടത്തിയവര്‍ക്കുമെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി ഇവര്‍ അറിയിച്ചു.