ദാരിദ്ര്യ ജീവിതത്തില്‍ നിന്നാണ് നടന്‍ ഹരിശ്രീ അശോകന്‍ പ്രശസ്തിയിലേക്ക് കയറിയത്. ടെലികോം ഡിപ്പാര്‍ട്‌മെന്റിന് വേണ്ടി റോഡ് കുത്തിപ്പൊളിച്ച് ജീവിച്ച ഒരു കാലമുണ്ടായിരുന്നു നടന്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഒരു കാലത്തെ തന്റെ ദുരിത ജീവിതത്തെക്കുറിച്ചും ആദ്യമായി കിട്ടിയ പ്രതിഫലത്തെക്കുറിച്ചും തുറന്നു പറയുകയാണ് അദ്ദേഹം.
'' എന്റെ ചേട്ടന്മാരെല്ലാം ടെലികോം ഡിപ്പാര്‍ട്ട് മെന്റിലായിരുന്നു. അങ്ങനെയാണ് ഞാനും അതിലേക്കെത്തുന്നത്. 77ലാണ് ഞാന്‍ എസ്എസ്എല്‍സി പാസാകുന്നത്. 77ല്‍ത്തന്നെ ഞാന്‍ പിക്കാസും എടുത്ത് റോഡ് കുത്തിപ്പൊളിക്കാനിറങ്ങി. കേബിള്‍ ഇടാനാണ്. അന്ന് എനിക്ക് കിട്ടുന്ന ശമ്പളം ആറ് രൂപ എഴുപത് പൈസയാണ്. പക്ഷേ അത് വീട്ടില്‍ വലിയ സഹായമായിരുന്നു. ഞാന്‍ അതില്‍ ജോലി ചെയ്യുമ്പോഴും കോമ്പറ്റീഷനുകള്‍ക്ക് ഒക്കെ പോകുമായിരുന്നു. ഒറ്റയ്ക്ക് പരിപാടികള്‍ക്ക് പോകും.
എറണാകുളത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പ്രോഗ്രാം ചെയ്യാനായി ലെറ്ററൊക്കെ എഴുതി കൊടുക്കുമായിരുന്നു. പക്ഷേ അവര്‍ എടുക്കില്ല. അങ്ങനെ വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും എനിക്ക് ആ വേദി കിട്ടിയില്ല. പിന്നീട് ഹരിശ്രീയുടെ കൂടെയും കലാഭവന്റെയും കൂടെയുമൊക്കെ എനിക്ക് ആ വേദിയില്‍ പ്രോഗ്രാം ചെയ്യാന്‍ പറ്റി. അവിടെത്തന്നെ ഞാന്‍ ഏത് അന്നൗണ്‍സ് ചെയ്തിട്ടുണ്ട്. ഒരുപാട് കൈയ്യടി കിട്ടിയിരുന്നു.
പിന്നീട് ഞാന്‍ കൊച്ചിന്‍ നാടക വേദിയില്‍ വന്നു. കാര്‍മല്‍ തിയറ്റേഴ്‌സില്‍ നാടകം കളിച്ചു. പിന്നീടാണ് കലാഭവന്റെ ഗാനമേളയുടെ ഇന്റര്‍വെല്ലിന് മിമിക്രി ചെയ്യാന്‍ തുടങ്ങിയത്. അന്ന് കലാഭവന്‍ സെക്രട്ടറിയായ അഡ്വക്കേറ്റ് കെ.വി. പ്രസാദ് രാവിലെ കോട്ടൊക്കെ ഇട്ട് എന്റെ വീട്ടില്‍ വന്നിട്ട് വരാന്തയില്‍ കിടക്കുന്ന എന്നെ തട്ടി വിളിച്ചിട്ടാണ് കലാഭവനിലേക്ക് വിളിക്കുന്നത്. ഞാന്‍ അന്ന് പേടിച്ചു പോയി. അന്ന് സിദ്ദിഖ് ലാലിന്റെ പരേഡുണ്ട്. അതായിരുന്നു എന്റെ ആഗ്രഹം. അവരായിരുന്നു എന്റെ ഇന്‍സ്പിരേഷന്‍. അവരൊക്കെ ചെയ്യുന്നത് ചെയ്യണമെന്ന് ആഗ്രഹമായിരുന്നു.
കുറേക്കഴിഞ്ഞ് സിദ്ദിഖ് ഇക്ക അതില്‍ നിന്ന് മാറിയപ്പോള്‍ എന്നെ അതിലേക്ക് എടുത്തു. അതില്‍ കുറെ നാള്‍ തുടര്‍ന്ന ശേഷം ഹരിശ്രീയില്‍ വന്നു. അവിടെ നിന്നാണ് സിനിമയിലേക്ക് വരുന്നത്. വീട്ടില്‍ നിന്ന് നല്ല സപ്പോര്‍ട്ടായിരുന്നു. പട്ടിണിയുള്ള വീട്ടില്‍ പൈസ കിട്ടുന്ന പരിപാടിയല്ലേ''- ഹരിശ്രീ അശോകന്‍ പറയുന്നു.