തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൻ്റെ ചുമർ ഇടിഞ്ഞ് വീണ് ഫയർഫോഴ്സ് ജീവനക്കാരൻ മരിച്ചു. ചാക്ക യൂണിറ്റിലെ ഫയർമാൻ ജെഎസ് രഞ്ജിത്താ(32)ണ് മരിച്ചത്.
വളരെ ശ്രമകരമായാണ് രഞ്ജിത്തിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ആറ് വർഷം മുമ്പാണ് രഞ്ജിത്ത് ഫയർ ഫോഴ്സിൽ ചേർന്നത്. മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
സംസ്ഥാന ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ജില്ലാ മരുന്ന് സംഭരണ വിതരണ കേന്ദ്രത്തിൽ ഇന്നു പുലർച്ചെ ഒന്നരയ്ക്കാണ് തീപിടിത്തമുണ്ടായത്. രസപദാർഥങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
വിവരമറിഞ്ഞ് കഴക്കൂട്ടം ഫയർഫോഴ്സാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് ചാക്കയിൽ നിന്നും മറ്റു യൂണിറ്റുകളും ഇവിടേക്കത്തി. ജില്ലയിലെ മുഴുവൻ ഫയർ സ്റ്റേഷനുകളിൽ നിന്നുമുള്ള ജീവനക്കാർ സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.