മലപ്പുറം: ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകേസിലെ രണ്ടാം പ്രതി മലപ്പുറം സൈബര്‍ പോലീസിന്റെ പിടിയിലായി. പോത്തുകല്ല്, വെളുമ്പിയംപാടം സ്വദേശി വട്ടപറമ്പില്‍ അജ്മല്‍ അര്‍ഷ(24)നെയാണ് സൈബര്‍സെല്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എംജെ അരുണ്‍ അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/cyd9rqmSinDT4pk7jwQI.jpg)
കഴിഞ്ഞ വര്‍ഷം ക്രിപ്റ്റോ കറന്‍സി ട്രേഡിംഗിൽ സഹായിക്കാമെന്ന് പറഞ്ഞ് സുഹൃത്ത് മുഹ്‌സിന്റെ ഇ-മെയില്‍ അക്കൗണ്ടും വാസിര്‍ എക്സ് അക്കൗണ്ടും ഇയാളും സഹോദരനും ഹാക്ക് ചെയ്യുകയായിരുന്നു.
ഒന്നാം പ്രതിയായ ഇയാളുടെ സഹോദരന്‍ യൂസഫിനെ നേരത്തെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന യൂസഫ് ഇപ്പോള്‍ ജാമ്യത്തിലാണ്.
സഹോദരന്‍മാരായ പ്രതികള്‍ കെവൈസി ആവശ്യമില്ലാത്തതും കണ്ടുപിടിക്കാന്‍ സാധ്യത ഇല്ലാതിരുന്നതുമായ പ്രൈവറ്റ് വാലറ്റ്കളിലേക്ക് പണം മാറ്റി തട്ടിയെടുക്കുകയായിരുന്നു. ആ വാലറ്റ് ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. പ്രതി വിദേശത്തു പോകാന്‍ സാധ്യതയുള്ളതായി മനസിലാക്കി മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളിൽ തെരച്ചില്‍ നടത്താനുള്ള നീക്കത്തിനിടെയാണ് മുംബൈ എയര്‍പോട്ടില്‍ തടഞ്ഞുവച്ചത്.
സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എംജെ അരുണ്‍, പോലീസ് ഉദ്യോഗസ്ഥരായ റിയാസ്ബാബു, ഷൈജല്‍ എന്നിവര്‍ ചേര്‍ന്ന് മുംബൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാന്ദ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാട്ടിലെത്തിച്ചു മഞ്ചേരി ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.