തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റത് ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്കാണ്. ആന്ധ്രാ സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും ഹോസ്റ്റലിൽ ഒരു മുറിയിലായിരുന്നു താമസം. ആക്രമണത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.
അവസാന വർഷ അഗ്രികൾച്ചർ വിദ്യാർത്ഥികൾക്കിടയിലാണ് സംഭവമുണ്ടായത്. ഒരേ മുറിയിൽ രണ്ടുവർഷമായി താമസിച്ചു വരികയാണ് ഇരുവരും. ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയാണ് പൊള്ളലേൽപ്പിച്ചത്. ഈ പെൺകുട്ടി മറ്റൊരു പെൺകുട്ടിയുടെ സഹായത്താലാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
സംഭവം നടക്കുന്നത് 18നാണ്. പൊള്ളലേറ്റ പെൺകുട്ടി പരാതി നൽകാൻ തയാറാകാതിരുന്നതിനാൽ കോളേജ് അധികൃതർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെക്കുറിച്ച് ബന്ധുക്കൾ കോളേജിലെത്തി അധികൃതരെ അറിയിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ കോളേജ് അധികൃതർ നിയമിച്ചു. സംഭവം തിരുവല്ലം പൊലീസിനെ വിളിച്ചറിയിച്ചത് കോളേജ് അധികൃതർ തന്നെയാണ്. പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചെങ്കിലും അന്വേഷണം നീങ്ങുകയാണ്. സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയാണ്. സംഭവത്തിൽ കർശന നടപടിയെടുക്കാൻ മന്ത്രി പി. പ്രസാദ് കോളജ് അധികൃതർക്ക് നിർദേശം നൽകി.