"കാല് ഇതുപോലെ ഫുട്‌ബോള്‍ കളിക്കുന്ന ഒരു കൊച്ചിന് കൊടുക്കണമെന്ന് സാരംഗിന്റെ ആഗ്രഹമായിരുന്നു, ഇന്ത്യയില്‍ ആ ഓപ്പറേഷന്‍ വിജയിച്ചിട്ടില്ല, കൈ കൊടുത്ത് കഴിഞ്ഞാൽ മോനെ ഇതേപോലെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും മോന്‍ കഴിക്കുന്ന ആഹാരങ്ങള്‍  അവനിലൂടെ കൊടുക്കാനും കഴിയും, എന്റെ മോന്‍ മരിച്ചിട്ടില്ല, പത്ത് പേരിലൂടെ  ജീവിക്കുകയാണ്, ഈ കൈ വയ്ക്കുന്ന കുഞ്ഞ് എന്നെങ്കിലും ഞങ്ങളെ കാണാന്‍ വരികയോ, ഞങ്ങള്‍ ചെന്ന് കാണുകയോ ചെയ്യും, ആഹാരം കൊടുക്കണം, ഉമ്മ വയ്ക്കണം, കെട്ടിപ്പിടിക്കണം"

author-image
neenu thodupuzha
New Update

പട്ടാളക്കാരനാകാന്‍ ആഗ്രഹിച്ച, ഫുട്‌ബോളിനെ സ്വന്തം ജീവനെപ്പോലെ സ്‌നേഹിച്ച സാരംഗ്... പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കുമ്പോള്‍ സാരംഗിന് ഗ്രേസ് മാര്‍ക്കില്ലാതെ തന്നെ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. ഫലം പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ പോലും കണ്ണു നനയിച്ച് പേര്. എന്നാല്‍, ഉന്നത വിജയം ആഘോഷിക്കും മുമ്പേ ഈ മിടുക്കന്‍ വിട പറഞ്ഞത് പത്ത് പേര്‍ക്ക് പുതുജീവന്‍ നല്‍കികൊണ്ടായിരുന്നു. അമ്മയുമായി ആശുപത്രിയിൽ നിന്ന് പോകവെ ഓട്ടോറിക്ഷാ അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെയായിരുന്നു സാരംഗിന്റെ മരണം. ജേഴ്‌സിയും ബൂട്ടും നെഞ്ചോട് ചേര്‍ത്ത് കിടക്കുന്ന മകന് സല്യൂട്ടും കൈയ്യടിയും നല്‍കിയ അമ്മ ഏവരുടെയും കണ്ണു നിറയിച്ചിരുന്നു. സാരംഗിനെക്കുറിച്ചും അപകടത്തെക്കുറിച്ചും  അവയവങ്ങള്‍ ദാനം ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ചും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്നു പറയുകയാണ് സാരംഗിന്റെ മാതാവ് രജിനിയും പിതാവ് ബിനീഷ് കുമാറും...

Advertisment

publive-image

" താനും മകനും യാത്ര ചെയ്ത ഓട്ടോ ഇടിച്ച് ഇടതുവശത്തെ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിനുശേഷം അവനെ വിളിച്ചിട്ട് വിളി കേള്‍ക്കുന്നില്ല. വണ്ടി മറിഞ്ഞുകിടക്കുകയായിരുന്നു. പെട്ടെന്ന് എത്തിനോക്കിയപ്പോള്‍ രക്തമാണ് കണ്ടത്. കൊച്ചിന്റെ തലമാത്രമായിരുന്നു പുറത്ത്. ബാക്കി അകത്തുണ്ട്, ആ നിലയിലായിരുന്നു കിടന്നത്. അപ്പോള്‍ തന്നെ ആള്‍ക്കാര്‍ വന്ന് എടുത്ത് ആശുപത്രിയിലെത്തിച്ചു. 108 വിളിച്ചപ്പോള്‍ ആ ഭാഗത്തൊന്നും ഉണ്ടായിരുന്നില്ല. ഓട്ടോയിലാണ് കൊണ്ടുപോയത്. അവിടെ നിന്ന് സീരിയസാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞു. പെട്ടെന്ന് തന്നെ ഐ.സി.യു. ആംബുലന്‍സ് വിളിച്ചുകൊണ്ടുപോയി സി.ടി. സ്‌കാനിങ്ങും മറ്റും കഴിഞ്ഞ് 72 മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാനാകൂവെന്നാണ് പറഞ്ഞത്. അങ്ങനെ ഐ.സി.യുവിലോട്ട് മാറ്റി. അപ്പോള്‍ തന്നെ സര്‍ജറി ചെയ്തിട്ടുണ്ടായിരുന്നു. അവന്റെ കണ്ണിന് പ്രശ്‌നമുണ്ടായിരുന്നു. തലച്ചോറിനകത്തും ബുദ്ധിമുട്ടുണ്ടായിരുന്നു. രണ്ട് ദിവസമായപ്പോള്‍ കണ്ണ് തുറന്ന് സംസാരിക്കാന്‍ ശ്രമിച്ചു. എല്ലാവരോടും സംസാരിച്ചു. അച്ഛന്‍ കയറി വിളിക്കുമ്പോള്‍ എനിക്ക് ഇത്തിരി ഉറങ്ങണമെന്ന് പറയും. ബുദ്ധിമുട്ടുകള്‍ക്കിടയിലും അവന്‍ സംസാരിച്ചു.

publive-image

മൂന്നാമത്തെ ദിവസം പെട്ടെന്ന് ഒരു പനി വന്നു. സിടി സ്‌കാന്‍ ചെയ്തു. സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബ്രെയിന്‍ ഇന്‍ഫക്ഷനായിരുന്നു. അതിന് ചികിത്സിച്ചു. പക്ഷേ ശരിയായില്ല. ആശുപത്രിയില്‍ നിന്ന് അത്രം കെയര്‍ കൊടുത്ത് അവര്‍ പരമാവധി നോക്കിയിരുന്നു.

അവസാനം ചിത്രയില്‍ നിന്ന് ഡോക്ടര്‍ വന്നാണ് മകന് പകുതിയിലധികം ബ്രെയിന്‍ ഡെത്ത് സംഭവിച്ചെന്ന് പറയുന്നത്. അപ്പോഴാണ് അവന് അവയവം ദാനം ചെയ്യുന്നതിനെക്കുറിച്ച് ഒരു ആഗ്രഹമുണ്ടായിരുന്നെന്ന് ഞാന്‍ പറഞ്ഞു. നേരത്തെ സംസാരത്തില്‍ അതുണ്ടായിട്ടുണ്ട്. അവയവം നല്ലതുണ്ടെങ്കില്‍ ആര്‍ക്കേലും കൊടുക്കാമെന്ന് ഞാനും പറഞ്ഞിട്ടുണ്ട്. ഡോക്ടറോട് പറഞ്ഞപ്പോള്‍ ഏത് അവയവം കൊടുക്കാനാണ് താല്‍പ്പര്യം എന്നുചോദിച്ചു. അവന്റെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവങ്ങളില്‍ ഏതാണ് ഒരാള്‍ക്ക് ഉപകാരപ്പെടുന്നത് അതെല്ലാം കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു.

publive-image

എന്റെ മോന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു അവന്റെ കാല് ഇതുപോലെ ഫുട്‌ബോള്‍ കളിക്കുന്ന ഒരു കൊച്ചിന് കൊടുക്കണമെന്ന്. പക്ഷേ, ഇന്ത്യയില്‍ ആ ഓപ്പറേഷന്‍ വിജയിച്ചിട്ടില്ല. അങ്ങനെയാണ് നമ്മള്‍ കൈകളെക്കുറിച്ച് ചിന്തിക്കുന്നത്. കൈ കൊടുത്ത് കഴിഞ്ഞാല്‍ നമ്മുടെ മോനെ ഇതേ പോലെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും മോന്‍ കഴിക്കുന്ന ആഹാരങ്ങള്‍  അവനിലൂടെ കൊടുക്കാന്‍ കഴിയും ഇതെല്ലാം ആഗ്രഹിച്ചപ്പോള്‍ ഞങ്ങൾ മൂന്നുപേര്‍ക്കും സന്തോഷമാണ് തോന്നിയത്. കൈ കൊടുക്കാന്‍ പറ്റുമെന്ന് ഡോക്ടറും പറഞ്ഞു. അങ്ങനെയാണ് അതിലേക്ക് പോയത്.

എന്റെ മോന്‍ മരിച്ചിട്ടില്ല. പത്ത് പേരിലൂടെ ഇപ്പോള്‍ ജീവിക്കുകയാണ്. ഈ കൈ വയ്ക്കുന്ന കുഞ്ഞ് എന്നെങ്കിലും ഞങ്ങളെ  കാണാന്‍ വരികയോ, ഞങ്ങൾ  അങ്ങോട്ട് ചെന്ന് കാണുകയോ ചെയ്യും. ഞാന്‍ പറഞ്ഞതുപോലെ ആഹാരം കൊടുക്കണം, ഉമ്മ വയ്ക്കണം, കെട്ടിപ്പിടിക്കും, അവന് വേണ്ടുന്നതെല്ലാം നമ്മള്‍ കൊടുക്കും.

publive-image

ഇതാണ് ഇപ്പോഴത്തെ ആഗ്രഹം. ബാക്കി അവയവങ്ങളൊന്നും നമ്മള്‍ക്ക് കാണാന്‍ പറ്റില്ലല്ലോ, കൈകളാകുമ്പോള്‍ നമ്മള്‍ക്ക് തൊടാന്‍ പറ്റുമല്ലോ. ഓപ്പറേഷന്‍ സക്‌സയാവരുടെ അവയവങ്ങളുടെ പ്രവര്‍ത്തനം എല്ലാം നല്ലത് പോലെ നടക്കട്ടെ. അപ്പോള്‍ എല്ലാവരെയും വിളിക്കാം. നമ്മള്‍ക്ക് ആഘോഷിക്കാം. എന്റെ മോന്‍ ഒരു പട്ടാളക്കാരനാകാന്‍ ആഗ്രഹിച്ചയാളാണ്. അപ്പോള്‍ അവന്റെ അമ്മയെന്ന് പറയുമ്പോള്‍ ആ ഒരു മനസ് ഇപ്പോഴേ ഉണ്ടായിരിക്കേണ്ടേ. അവന്‍ തന്നെയാണ് അതിനുള്ള പ്രചോദനം എനിക്ക് തന്നത്. ഫുട്‌ബോള്‍ അവന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ്. കൊണ്ടുപോകാത്ത സ്ഥലങ്ങളില്ല. എല്ലാ സ്ഥലങ്ങളിലും അച്ചന്‍ കൊണ്ടുപോകും. പറ്റാത്ത സ്ഥലങ്ങളില്‍ മൂത്ത മകന്‍ കൊണ്ടുപോകും. തനിച്ച് പോകാന്‍ പറ്റുന്നിടത്ത് തനിച്ച് പോകും.

publive-image

ഐ.സി.യുവില്‍ കിടക്കുമ്പോള്‍ മാമന്‍ കാണാന്‍ കയറിയപ്പോള്‍ അഡിഡാസിന്റെ ബൂട്ട് വേണമെന്നാണ് അവന്‍ പറഞ്ഞത്. സൈസും പറഞ്ഞിരുന്നു. മാമന്‍ ഗള്‍ഫില്‍ പോയിട്ട് ഉടന്‍ തന്നെ അയച്ചിരുന്നു. അത് കിട്ടി. മകന്റെ ആഗ്രങ്ങള്‍ എല്ലാം ചെയ്തിട്ട് തന്നെയാണ് അവനെ അയച്ചത്. റൊണാള്‍ഡോയുടെ ആരാധകനാണ്. കിംസില്‍ സിസ്റ്റര്‍മാരുമായി ഇത് സംസാരിച്ചിരുന്നു. അവര്‍ അവന് ഒരു ബോള്‍ സമ്മാനിച്ചിരുന്നു. റൊണാള്‍ഡോയുടെ പടം റൂമില്‍ വച്ചിട്ടുണ്ട്. അത് നോക്കിയാണ് കിടക്കുന്നത്. പഠനവും കളിയും ഒരുപോലെ കൊണ്ടുപോകുമായിരുന്നു. എല്ലാ പരീക്ഷയ്ക്കും മാര്‍ക്കുണ്ടായിരുന്നു.

publive-image

എപ്പോഴും പഠിച്ചോണ്ടൊന്നും ഇരിക്കില്ല. മൊബൈലിലായാലും ഫുട്‌ബോള്‍ തന്നെയാണ്. കളി തന്നെയാണ് പ്രധാനം. പരീക്ഷ കഴിഞ്ഞ് വരുമ്പോള്‍ എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോള്‍ ഈസിയാണെന്നാണ് പറയുന്നത്. അപ്പോഴേ അറിയാം എല്ലാത്തിനും എ പ്ലസ് ആണെന്ന്''

Advertisment