മലപ്പുറം: കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വച്ച് തന്റെ സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാർ കൊലപ്പെടുത്തിയ വ്യാപാരി സിദ്ദിഖിന്റെ മരണത്തിൽ ദുരൂഹതകൾ തുടരുന്നു.
സംഭവത്തിൽ നാല് പേരെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷിബിലി(22), സുഹൃത്ത് ഫർഹാന (18), ഷുക്കൂർ, ആഷിഖ് എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. സിദ്ദിഖ് അവസാനം ഹോട്ടലിൽ എത്തിയത് വ്യാഴാഴ്ചയാണെന്നും ഷിബിലി ഹോട്ടലിൽ ജോലിക്ക് എത്തിയത് 15 ദിവസം മുമ്പാണെന്നും കൂടെ ജോലി ചെയ്ത യൂസഫ് പറഞ്ഞു.
/sathyam/media/post_attachments/Y52QR8S1B9rHCGdg99tC.webp)
നിലവിൽ പിടിയിലായ പ്രതികൾ മാത്രമാണോ കൃത്യം നടത്തിയത്? ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരിൽ മാത്രമാണോ ഈ അരുംകൊല? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കു പിന്നാലെയാണ് പോലീസ്.
ഈ മാസം 18നായിരുന്നു സിദ്ദിഖ് തിരൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത്. പലപ്പോഴും ആഴ്ചകൾ തിരിച്ചെത്താറുള്ളതിനാൽ ആരും തിരക്കിയില്ല.
എന്നാൽ, ഫോൺ സ്വിച്ച് ഓഫ് ആയതിനെത്തുടർന്ന് മകൻ പോലീസിൽ പരാതി നൽകുകയായിരുന്നു. എടിഎമ്മിൽ നിന്നും പണം പിൻവലിച്ച സന്ദേശങ്ങളും മകന്റെ ഫോണിൽ ലഭിച്ചു.
ഇതിനിടെയാണ് ചെന്നൈയിൽ വച്ച് രണ്ടുപേർ പിടിയിലാകുന്നത്. സിദ്ദിഖിന്റെ ഹോട്ടലിലെ തൊഴിലാളിയായിരുന്ന ഷിബിലി (22), ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവരാണ് പിടിയിലായത്. ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതികളെ കേരളാ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അട്ടപ്പാടി ഒമ്പതാം വളവിലാണ് സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബാഗുകളിൽ രണ്ടായി വെട്ടി നിറച്ച നിലയിലായിരുന്നു മൃതദേഹം. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ചായിരുന്നു കൊലപാതകം നടന്നതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
കേരളാ പോലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.