ഒരു കാലത്ത് മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ തിളങ്ങി നിന്ന് നടിയാണ് ശാന്താകുമാരി. വര്‍ഷങ്ങളായി സിനിമയില്‍ നിന്നു വിട്ടുനിന്നിരുന്ന ഇവര്‍ ജൂഡ് ആന്റണിയുടെ 2018 എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.
ഇത്ര നാള്‍ സിനിമയില്‍ കാണാതിരുന്നതിനെക്കുറിച്ചും തനിക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ചും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മനസു തുറന്നിരിക്കുകയാണ് ശാന്താകുമാരി...
''എനിക്ക് ഹൃദയ ശസ്ത്രകിയ കഴിഞ്ഞു കിടപ്പിലാണെന്ന് പ്രചരിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് എന്നെ ആരും വിളിക്കാറില്ല. അഞ്ചു വര്‍ഷമാണ് ഞാന്‍ വീട്ടിലിരുന്നത്. ആരും വിളിക്കാറില്ല. ഒരു വരുമാനവുമില്ലായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാര്‍ ആഹാരം കൊണ്ടുവന്നു തരും. 13 വര്‍ഷം ഞാന്‍ ഹോസ്റ്റലിലായിരുന്നു. അത്രയും വര്‍ഷം ഓരോരുത്തര്‍ ഭക്ഷണം എത്തിച്ചു തന്നു. ഞാന്‍ എറണാകുളത്തുണ്ടായിരുന്നു. പിന്നീട് ദിലീപ് എന്നെ കണ്ടെത്തി. അങ്ങനെയാണ് വീടുണ്ടാകുന്നത്.
2018 ഷൂട്ടിങ്ങിനിടെ മുഖത്തേക്ക് വലിയ തുള്ളികളായാണ് വെള്ളം വീണത്. അതിനിടെ കുട കൊണ്ടുവന്നു തന്നിരുന്നു. കാറ്റും ഇടിവെട്ടുമാകുമ്പോള്‍ ആ കുട പറന്നു പോകും. വെള്ളം മുഴുവന്‍ എന്റെ ദേഹത്തേക്കു വീഴും. വെള്ളം വന്നു നിറഞ്ഞു പോകുവല്ലേ. ആകെ നനഞ്ഞു കുളിച്ചു. ഇരിക്കാന്‍ സ്ഥലവുമില്ല. എങ്ങനെയെങ്കിലും അഭിനയിച്ചു വിജയിപ്പിക്കണമെന്നു മാത്രമായിരുന്നു മനസില്‍. ചേച്ചിക്ക് കസേര കൊടുക്ക് എന്നൊക്കെ ടൊവിനോ അടുത്തുനിന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇടയ്ക്ക് കസേര കിട്ടും. പനിപിടിച്ചു കിടപ്പാകുമോയെന്ന് ഭയമുണ്ടായിരുന്നു. ടൊവിനോ എന്നെക്കുറിച്ച് കുറേ നല്ല കാര്യങ്ങള്‍ പറഞ്ഞു. ഇത്ര വര്‍ഷമായിട്ടും ആരും ശാന്താകുമാരിയുടെ കൂടെ അഭിനയിച്ചു എന്നു പറഞ്ഞിട്ടില്ല. ടൊവിനോ പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. ആ കുട്ടിക്ക് നല്ലതു വരും. ആയുസും ആരോഗ്യവും നല്ല സിനിമകളുമുണ്ടാകട്ടെ. നല്ലതു മാത്രം പ്രാര്‍ത്ഥിക്കുന്നു''- ശാന്താകുമാരി പറയുന്നു.