തൃപ്രയാർ: ബിരിയാണി കടം നൽകാത്തതിന്റെ പേരിൽ മൂന്നംഗസംഘം ഹോട്ടൽ തല്ലിത്തകർത്തു. അക്രമിസംഘത്തിന്റെ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന്റെ ചെവിയറ്റു. കണ്ണിലും പരിക്കുണ്ട്. അസം സ്വദേശി ജുനൈദിനാണ് പരിക്കേറ്റത്. മറ്റ് ജീവനക്കാർക്കും അടിയേറ്റിട്ടുണ്ട്.
വലപ്പാട് സ്വകാര്യ ക്ലിനിക്കിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം ജുനൈദിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ സി.സി.ടിവിയുടെ ഡി.വി.ആറും തകർത്തു.
തൃപ്രയാർ ജങ്ഷന് വടക്കുള്ള ‘കലവറ’ ഹോട്ടലിലാണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. ഹോട്ടലിലെത്തിയ സംഘം നാല് ബിരിയാണി പാഴ്‌സൽ ആവശ്യപ്പെട്ടു. ഇത് കൊടുത്ത് ബിൽ നൽകിയപ്പോഴാണ് പണമില്ലെന്നും കടമായി എഴുതാനും പറഞ്ഞത്.
ഉടമ സ്ഥലത്തില്ലെന്നും കടമായി നൽകാൻ പറ്റില്ലെന്നും ജീവനക്കാരൻ പറഞ്ഞു. തുടർന്ന് ഇയാൾ ഉടമയെ ഫോണിൽ വിളിച്ച് കാര്യം പറയുന്നതിനിടെ സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ ജീവനക്കാരൻ വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഇതുകണ്ട സംഘം ജീവനക്കാരനെ വീണ്ടും ആക്രമിച്ചു.
അടിയേറ്റ് പുറത്തേക്കോടിയ ജീവനക്കാരൻ കെട്ടിടമുടമയുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. അക്രമിസംഘത്തിന്റെ സി.സി.ടിവി ദൃശ്യങ്ങൾ കടയുടമ പോലീസിന് കൈമാറിയിട്ടുണ്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.