പ്രയാഗ്രാജ്: ന്യായമായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്ക് ലൈംഗികബന്ധം നിഷേധിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. ഹർജിക്കാരന് വിവാഹമോചനം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
വാരണാസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുടെ മാനസിക പീഡനം മൂലമാണ് ഭര്‍ത്താവ് വിവാഹമോചനം തേടിയത്. കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാൻ ഭാര്യക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.
1979 ലാണ് ഇരുവരും വിവാഹിതരായത്. കുറച്ച് നാളുകള്‍ക്ക് ശേഷം ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നതായും താനുമായി സഹവസിക്കാൻ വിസമ്മതിച്ചതായും ഹർജിക്കാരൻ പറഞ്ഞു. പിന്നീട് ഭാര്യ സ്വന്തം വീട്ടില്‍ താമസിക്കാൻ തുടങ്ങി. തിരികെ വിളിച്ചെങ്കിലും മടങ്ങി വന്നില്ല. തുടര്‍ന്ന് 1994ല്‍ ഗ്രാമപ്രമുഖരുടെ സാന്നിധ്യത്തില്‍ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടുകയും ചെയ്തു. ഭാര്യക്ക് 22,000 രൂപ ജീവനാംശം നല്‍കിയെന്നും ഹർജിക്കാരന്‍ പറയുന്നു.
2005ലാണ് ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം ആവശ്യപ്പെട്ട് വാരണാസി കുടുംബ കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍, ഭാര്യ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് വാരണാസി കുടുംബ കോടതിയിലെ പ്രിൻസിപ്പല്‍ ജഡ്ജി ഭര്‍ത്താവിന്റെ വിവാഹമോചന ഹർജി തള്ളി.
കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഭര്‍ത്താവ് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഭാര്യയുമായി ജീവിതം പുനരാരംഭിക്കാൻ തക്ക കാരണമെന്നൊന്നും കാണുന്നില്ലെന്നും വിവാഹമോചനം അനുവദിക്കാമെന്നും ജസ്റ്റിസുമാരായ സുനീത് കുമാറും രാജേന്ദ്ര കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.