ദില്ലി: മുപ്പതോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനരയാക്കിയെന്ന കേസിൽ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. രവീന്ദർ കുമാർ എന്ന യുവാവിനെയാണ് ദില്ലി രോഹിണി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയാണ് കുമാർ.
ആറു വയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് രവീന്ദർ കുമാർ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകങ്ങളുടെ ചുരുളഴിയുകയായിരുന്നു.
2008നും 2015നും ഇടയിൽ ഏഴ് വർഷത്തിനുള്ളിലാണ് പ്രതി 30 കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.
2008-ൽ തന്‍റെ 18-ാം വയസിലാണ് ദില്ലിയിലെത്തുന്നത്. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പത്ത് രൂപ നോട്ടുകളും ചോക്ലേറ്റും കാണിച്ചാണ് പ്രതി കുട്ടികളെ ആകർഷിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നത്.
ദില്ലിയിലെ ഒരു ചേരിയിലായിരുന്നു രവീന്ദർ താമസിച്ചിരുന്നത്. പകല്‍ വിവിധ ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ രാത്രി മയക്കുമരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികളെ തേടിയിറങ്ങും. ദീർഘ ദൂരം ഇയാൾ ഇതിനായി സഞ്ചരിച്ചിരുന്നു.
വിചാരണ പൂർത്തിയായി കഴിഞ്ഞ ആഴ്ച വിധി നടപ്പിലാക്കേണ്ടിയിരുന്നെങ്കിലും കുമാറിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് ലഭിക്കാതിരുന്നതിനാൽ മാറ്റിവച്ചു. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം കോടതി കേസിൽ ശിക്ഷ വിധിക്കുകയായിരുന്നു.