മലപ്പുറം: തിരൂരിലെ ചെരുപ്പ് കടയിൽ നിന്ന് 10 ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്. കൊലുപ്പാലം സ്വദേശിയും ഈ കടയിൽ മുമ്പ് ജോലി ചെയ്തിരുന്ന കുറ്റിക്കാട്ടിൽ നിസാമുദ്ദീ(24)നാണ് അറസ്റ്റിലായത്. പ്രതിയെ പെട്ടെന്ന് പിടികൂടാൻ സഹായകമായത് സി.സി. ടിവി ദൃശ്യങ്ങളാണ്.
/sathyam/media/post_attachments/zVvKBUuQRurMrdHmZGyw.webp)
തിരൂർ താഴെപാലം സീനത്ത് ലെതർ പ്ലാനറ്റിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ ജീവനക്കാർ കട തുറക്കാനെത്തിയപ്പോഴായിരുന്നു സംഭവമറിഞ്ഞത്.
ഓഫീസിന്റെ ഗ്ലാസ് തകർത്ത് അകത്ത് കടന്ന് മേശയിൽ നിന്നും സെയിൽസ് കൗണ്ടറിൽ നിന്നുമായാണ് പണം കവർന്നിരുന്നത്. വ്യാഴാഴ്ച രാത്രി 11.30 വരെ സ്ഥാപനത്തിൽ ജീവനക്കാരുണ്ടായിരുന്നു. ആറ് മാസത്തോളം സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുള്ള നിസാമുദ്ദീനെ കൃത്യമായി ജോലിക്ക് എത്താത്തതിനാൽ പെരുന്നാളിന് ശേഷം പിരിച്ചുവിട്ടിരുന്നു.
ഇതിലുള്ള വൈരാഗ്യം തീർക്കാൻ ആസൂത്രണം ചെയ്ത് കവർച്ച നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തൊണ്ടി മുതൽ ഉൾപ്പടെ കണ്ടെത്തി വരികയാണ്. സ്ഥാപനത്തിൽ വിരലടയാള വിദഗ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന നടത്തി. നിസാമുദ്ദീന് പുറത്ത് നിന്ന് സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.