എറണാകുളം: മറൈൻഡ്രൈവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്തു പണയം വയ്ക്കുകയും വിൽക്കുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
വയനാട് സ്വദേശി താഹിർ, കണ്ണൂർ സ്വദേശി ആഷിൻ തോമസ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കാണാനില്ലെന്ന പരാതിയുമായി പെൺകുട്ടിയുടെ മാതാപിതാക്കൾ സ്റ്റേഷനിൽ എത്തുകയായിരുന്നു.
പോലീസ് ഇവരുടെ മകളിൽ നിന്ന് വിവരങ്ങൾ ചോദിച്ചപ്പോഴാണ് സ്വർണ്ണാഭരങ്ങൾ തന്റെ കാമുകൻ തട്ടിയെടുത്ത വിവരം പെൺകുട്ടി അറിയിക്കുന്നത്. തുടർന്ന് പീഡനവിവരവും സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസർമാരോട് പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു.
സ്കൂൾ സമയം കഴിഞ്ഞു എറണാകുളം അബ്ദുൾകലാം മാർഗിൽ സ്ഥിരമായി എത്തുന്ന പെൺകുട്ടിയെ നാട്ടിൽ മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിർ പരിചയപ്പെടുകയും ഇൻസ്റ്റാഗ്രാം ഐഡി വാങ്ങുകയും പിന്നീട് പെൺകുട്ടിയെ ചാറ്റിങ്ങിലൂടെ പ്രണയത്തിൽ വീഴ്ത്തുകയുമായിരുന്നു.
വിഷ്ണു എന്നാണ് പേരെന്നാണ് താഹിർ പെൺകുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചത്. പ്രണയത്തിലായ പെൺകുട്ടിയെ താഹിർ അബ്ദുൾകലാം മാർഗിൽ മറ്റും വച്ചു ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
തുടർന്ന് താഹിറും സുഹൃത്ത് അഷിനും ചേർന്ന് പീഡനവിവരവും മറ്റും പുറത്തറിയിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്ന് ആഭരണങ്ങൾ ഓരോന്നായി തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുത്ത ആഭരണങ്ങൾ പണയം വയ്ക്കുന്നതും വിറ്റതും അഷിനാണ്. ഒളിവിൽ പോയ താഹിറിനെ വയനാട്ടിലെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
പോലീസിന്റെ നിർദ്ദേശപ്രകാരം അത്യാവശ്യമായി കാണണമെന്ന് താഹിർ ആഷിനെ ഫോൺ വിളിച്ചു പറയുകയും അത് പ്രകാരം ഹൈകോർട്ട് ഭാഗത്തെത്തിയ ആഷിൻ പോലീസിനെ കണ്ടു രക്ഷപെടാൻ ശ്രമിക്കുകയും തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു.
ആഭരണങ്ങൾ പണയം വച്ചും വില്പന നടത്തിയും ലഭിക്കുന്ന പണം കൊണ്ട് പ്രതികൾ മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ആർഭാടജീവിതം നയിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള സംഘങ്ങൾ കൂടുതൽ സജീവമാണോയെന്നും തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമാക്കുമെന്ന് പോലീസ് പറഞ്ഞു. മുളവുകാട് എസ് ഐ സുനേഖ് എൻ ജെ, എഎസ്ഐ ശ്യംകുമാർ, പോലീസ്സുകാരായ രാജേഷ്, സിബിൽ ഭാസി, വനിതാ പോലീസ് ഉദ്യോഗസ്ഥ സിന്ധ്യ, ശാലിനി, മിന്നു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.