മലപ്പുറം: ഹണിട്രാപ്പില്‍ കുടുങ്ങി ഹോട്ടലില്‍ കൊല്ലപ്പെട്ട സിദ്ദീഖിനെ കാണാതായത് മലപ്പുറം തിരൂരില്‍നിന്ന്, കൊലപ്പെടുത്തിയത് കോഴിക്കോട് ഹോട്ടലില്‍, മൃതദേഹം ലഭിച്ചത് പാലക്കാട് അട്ടപ്പാടിയില്‍നിന്ന്. പ്രതികളിലേക്കുള്ള ഒരോ തെളിവുകള്‍ സസൂക്ഷ്മം കൈാര്യം ചെയ്താണ് പോലീസ് പ്രതികളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.
മൂന്നു ജില്ലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന കേസിന് ഇത്രപെട്ടെന്നു തുമ്പുണ്ടാക്കാന്‍ സാധിച്ചത് തിരൂര്‍ ഡി.വൈ.എസ്.പി: കെ.എം. ബിജു, സി.ഐ: എം.ജെ. ജിജോ എന്നിവരുടെ അന്വേഷണ മികവുകൊണ്ടാണ്. എല്ലാ പിന്തുണയുമായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ദാസിന്റെ ഇടപെടലുകളുമുണ്ടായി. ഇതിനു പുറമേ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണിന്റെയും ധനീഷ്‌കുമാറിന്റേയും അന്വേഷണ മികവും സംഘത്തിനു ഗുണംചെയ്തു. പ്രതികള്‍ ഹോട്ടലില്‍ റൂമെടുത്തെന്ന വിവരം ലഭിച്ച ദിവസം മുതല്‍ രണ്ടുദിവസം തിരൂര്‍ ഡി.വൈ.എസ്.പിയും സംഘവും രാത്രി ഉറങ്ങിയിരുന്നില്ല.
സിദ്ദീഖിനെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ ആദ്യ രണ്ടുദിവസം ഇരുട്ടില്‍ത്തപ്പിയ പോലീസിനു ഒരു തുമ്പുകിട്ടിയതോടെ അതില്‍പിടിച്ചു കയറുകയായിരുന്നു. കൊല നടന്നതും, വ്യാപാരിയെ കാണാതായതും കോഴിക്കോടായതിനാല്‍ കേസ് കോഴിക്കോട്ടേക്കു കൈമാറാമായിരുന്നെങ്കിലും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലഭ്യമായ വിവരങ്ങള്‍ക്കു പിന്നാലെ പോകുകയായിരുന്നു. ഇതോടെയാണു കോഴിക്കോട്ടെ ഡി കാസ ഇന്‍ ഹോട്ടലില്‍ സിദ്ദീഖ് റൂമെടുത്ത കാര്യം അറിയുന്നത്. തുടര്‍ന്നു ഹോട്ടലിലെ സി.സി.ടിവി വിശദമായി പരിശോധിച്ചു.
ഇതോടെ പ്രതികള്‍ റൂമില്‍ കയറുന്നതും ഇറങ്ങുന്നതുമെല്ലാം വ്യക്തമായി. തുടര്‍ന്നാണു രണ്ടു ട്രോളി ബാഗുകളുമായി പോകുന്ന ദൃശ്യവും ശ്രദ്ധയില്‍പ്പെട്ടത്. റൂമില്‍ സിദ്ദീഖ് കയറുന്ന ദൃശ്യമുണ്ടെങ്കിലും റൂമില്‍നിന്നും പുറത്തിറങ്ങുന്നതും കണ്ടില്ല. തുടര്‍ന്നു വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്രതികള്‍ ട്രോളി ബാഗ് തള്ളിക്കൊണ്ടുവരുന്നതു കണ്ടത്. ഇതോടെ പോലീസിന് കാര്യം മനസിലാകുകയായിരുന്നു.
ഉടന്‍ പ്രതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. ഇവര്‍ നാട്ടിലില്ലെന്നു മനസ്സിലാക്കിയതോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതോടെയാണു പ്രതികള്‍ ചെന്നൈയിലുണ്ടെന്ന വിവരം പിറ്റേന്ന് പുലര്‍ച്ചയോടെ അറിയുന്നത്. ഉടന്‍ രാവിലെ എട്ടിനു ചെന്നൈ റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയും പ്രതികളുടെ ഫോട്ടോ അയച്ചു നല്‍കുകയും ചെയ്തു. ഷിബിലി ജോലിയുടെ ഭാഗമായി അസാമിലേക്കു പോകുന്നുണ്ടെന്ന വിവരം ഇവരുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍, ചെന്നെ റെയിവേ പോലീസിനു വിവരം ലഭിച്ച ഒരുമണിക്കൂറിനുള്ളില്‍തന്നെ ഇവര്‍ ചെന്നെ റെയില്‍വേ സ്റ്റേഷനിലെത്തുകയും റെയില്‍വേ പോലീസിന്റെ പിടിയിലാകുകയും ചെയ്തു.
90ദിവസത്തിനുള്ളില്‍തന്നെ വിദശമായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണു പോലീസ്. മൃതദേഹം മൂന്നു കഷ്ണങ്ങളാക്കിയാണു പ്രതികള്‍ ട്രോളി ബാഗിലാക്കിയിരുന്നത്. കാലുകള്‍ രണ്ടു കഷ്ണങ്ങളാക്കി ഒരു ബാഗിലും മറ്റു ഭാഗങ്ങള്‍ ഒരു കഷ്ണമായി മറ്റൊരു ബാഗിലും നിറയ്ക്കുകയായിരുന്നു.