മലേഷ്യ: കഞ്ചാവ് ചേർത്ത ചോക്ലേറ്റ് ബിസ്‌ക്കറ്റ് കഴിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ 11 വയസുകാരിയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചു.
പിതാവാണ് കുട്ടിക്ക് കഞ്ചാവ് ബിസ്ക്കറ്റ് നൽകിയതെന്ന് പോലീസ് അറിയിച്ചു. തലകറക്കം, ഓക്കാനം, ശ്വാസതടസ്സം എന്നിവയെത്തുടർന്ന് കുട്ടിയെ വീടിനോട് ചേർന്നുള്ള ഒരു ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്ലിനിക്കിലെ മെഡിക്കൽ അസിസ്റ്റന്റാണ് വിവരം പോലീസിൽ അറിയിച്ചത്.
തുടർന്ന് പൊലീസ് എത്തി കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പിതാവ് കഞ്ചാവ് കലർത്തി ചോക്ലേറ്റ് ബിസ്ക്കറ്റ് ഉണ്ടാക്കി കുട്ടിക്ക് നൽകുകയായിരുന്നു. ബിസ്ക്കറ്റ് കഴിച്ചതോടെ അവശനിലയിലായ കുട്ടിയെ ഇയാൾ തന്നെയാണ് ക്ലിനിക്കിൽ എത്തിച്ചതും.
ശരീരത്തിലെ കഞ്ചാവിന്റെ അംശം കണ്ടെത്തുന്നതിനായി കുട്ടിയുടെ മൂത്രസാമ്പിൾ ഇതുവരെയും പരിശോധിക്കാനായില്ല. പിതാവിന്റെ മൂത്ര സാമ്പിളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടിയിൽ കാണപ്പെടുന്ന സൈക്കോ ആക്റ്റീവ് ഘടകമായ ടെട്രാഹൈഡ്രോകന്നാബിനോൾ (THC) പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം നടത്തിവരികയാണ്. പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.