ചണ്ഡീഗഡ്: 12കാരനായ സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15-കാരിയായ സഹോദരി. ഹരിയാനയിലെ ബല്ലാബ്ഗഡിലാണ് സംഭവം. അച്ഛനും അമ്മയ്ക്കും തന്നേക്കാൾ സഹോദരനോടാണ് സ്നേഹക്കൂടുതലെന്ന തോന്നലാണ് കൊലപാതക കാരണമെന്നു പോലീസ് പറഞ്ഞു.
അച്ഛനും അമ്മയും ജോലി കഴിഞ്ഞ് വരുമ്പോൾ ബെഡ് ഷീറ്റിനടയിൽ ചലനമറ്റ നിലയിൽ കിടക്കുകയായിരുന്നു മകൻ. വിളിച്ചെഴുന്നേൽപ്പക്കാൻ ഇരുവരും ശ്രമം നടത്തി. എന്നാൽ അപ്പോഴേക്കും കുട്ടിക്ക് ജീവൻ നഷ്ടമായിരുന്നു. ആ സമയം വീട്ടിൽ 15-കാരിയായ മകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും മാതാവ് പോലീസിനോട് പറഞ്ഞു.
ഉത്തർപ്രദേശിൽ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമായിരുന്നു 12കാരൻ താമസിച്ച് പഠിച്ചിരുന്നത്. വേനലവധിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം നിൽക്കാൻ എത്തിയതായിരുന്നു. വീട്ടിലെത്തിയപ്പോൾ പലപ്പോഴും തന്നെക്കാൾ സ്നേഹം സഹോദരനോട് കാണിച്ചിരുന്നതായും അത് തന്നെ അലോസരപ്പെടുത്തിയിരുന്നതായും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
ജോലിക്ക് പോകും മുമ്പ് സഹോദരന് കളിക്കാൻ മാതാപിതാക്കൾ ഫോൺ നൽകിയിരുന്നു. ഒത്തിരി നേരം ഗെയിം കളിച്ചിരുന്നപ്പോൾ ഫോൺ കൊടുക്കാൻ സഹോദരനോട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതോടെ ദേഷ്യം വന്നപ്പോൾ കഴുത്ത് ഞെരിക്കുകയായിരുന്നെന്നും പെൺകുട്ടി പറഞ്ഞു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജറാക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടികളോടുള്ള പെരുമാറ്റത്തിലുണ്ടായ ചെറിയ പാളിച്ചയാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് പോലീസ് പബ്ലിക് റിലേഷൻ ഓഫീസർ ദുബെ സിങ് പറഞ്ഞു.