കൊല്ലം: ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ബസിൽ തളർന്നുവീണ യാത്രികൻ ചികിത്സ കിട്ടാതെ മരിച്ചു. ലോട്ടറി തൊഴിലാളിയായ ബസ് യാത്രികനെ സ്വകാര്യ ബസ് ജീവനക്കാർ വഴിയരികിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു.
വിളക്കുപാറയിൽ പ്രവർത്തിക്കുന്ന ബിവറജസ് ഔട്ലറ്റിന് സമീപം ലോട്ടറി വില്‍പ്പന നടത്തുന്ന ഇടുക്കി പള്ളിവാസൽ സ്വദേശി സിദ്ദിഖാ(60)ണ് ചികിത്സ കിട്ടാതെ വഴിയരികിൽ കിടന്നു മരിച്ചത്.
കൊല്ലം അഞ്ചലിൽ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ഏരൂര്‍ -വിളക്കുപാറ റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യവേയാണ് സിദ്ദിഖിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ബസിനുള്ളിൽ ഛർദ്ദിച്ച സിദ്ദിഖിനെ ആ ശുപത്രിയിലെത്തിക്കാതെ മുഴുതാങ്ങിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിച്ച് ബസ് ജീവനക്കാർ പോകുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചു പോലീസ് എത്തിയാണ് സിദ്ദിഖിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
അപ്പോഴേക്കും മരിച്ചിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ അനാസ്ഥയാണ് ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിക്കാൻ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കളെത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റും.