എഴുകോണ്‍: മദ്യപിച്ച് ട്രാക്കില്‍ കിടന്ന് ട്രെയിന്‍ വൈകാന്‍ കാരണമായ കൊല്ലം എഴുകോണ്‍ സ്വദേശി അശോകിനെതിരെ കേസെടുത്ത് റെയില്‍വെ. മൃതേദഹം കണ്ടെത്താനായി ഇതേ പാതയില്‍ കടന്നുപോകേണ്ട ട്രെയിന്‍ പിടിച്ചിടേണ്ടി വന്നതിനാണ് ഇയാള്‍ക്കെതിരെ റെയില്‍വേ പോലീസ് കേസ് എടുത്തത്.
ടെക്നിക്കല്‍ സ്കൂളിന് സമീപത്തെ ട്രാക്കില്‍ മൃതദേഹം കിടക്കുന്നെന്ന ലോക്കോ പൈലറ്റിന്‍റെ അറിയിപ്പ് അനുസരിച്ച് കനത്ത മഴയില്‍ പോലീസ് എത്തി ട്രാക്ക് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് മദ്യപിച്ച് എഴുന്നേൽക്കാൻ പോലും കഴിയാതെ കിടക്കുന്ന യുവാവിനെ.
കൂലിപ്പണി കഴിഞ്ഞ് റെയില്‍വേ ട്രാക്കിന് അപ്പുറത്തുള്ള വീട്ടിലേക്ക് പോകും വഴി നടക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ മദ്യപിച്ച അശോക് ട്രാക്കില്‍ കിടന്നുപോകുകയായിരുന്നു. വീട്ടിലേക്ക് വാങ്ങിയ പാലും സോപ്പുമടക്കമുള്ള സാധനങ്ങള്‍ സമീപത്ത് വീണു കിടക്കുന്നുണ്ടായിരുന്നു.
ഇതേസമയം ഈ പാതയിലൂടെ കടന്നുപോയ പുനലൂര്‍ നാഗര്‍കോവില്‍ എക്സ്പ്രസിന്‍റെ ലോക്കോ പൈലറ്റ് ട്രാക്കിലുള്ളത് മൃതദേഹമാണെന്നാണ് കരുതി കൊട്ടാരക്കര സ്റ്റേഷനിലും വിവരം അറിയിച്ചു. റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് സംഭവ സ്ഥലത്തേക്ക് പോലീസ് എത്തുന്നത്. എന്നാല്‍, മഴ മൂലം ഏറെ ബുദ്ധിമുട്ടിയാണ് ഇയാൾ കിടന്ന സ്ഥലം കണ്ടെത്താന്‍ സാധിച്ചെതെന്ന് പോലീസ് പറഞ്ഞു. ട്രാക്ക് പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ കൊല്ലത്തേക്ക് പോകാനുള്ള ട്രെയിന്‍ പിടിച്ചിടുകയും ചെയ്തിരുന്നു. ഒടുവിൽ അശോകിനെ പോലീസുകാര്‍ തന്നെ വീട്ടില്‍ എത്തിക്കേണ്ടി വന്നു.