ഏറെ പ്രതിസന്ധികൾ അതിജീവിച്ച് വേദനകൾ ഉള്ളിലടക്കി പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് കൊല്ലം സുധി. മുമ്പ് പല അഭിമുഖങ്ങളിലും പരിപാടികളിലും തന്റെ ജീവിതാനുഭവങ്ങൾ സുധി തുറന്നു പറഞ്ഞിട്ടുണ്ട്. വാഹനാപകടത്തെത്തുടർന്നുള്ള മരണശേഷം അദ്ദേഹം മുമ്പ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. താൻ കടന്നുവന്ന ദുരിത ജീവിതത്തെക്കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ചും സുധി അന്നു പറഞ്ഞത്...
" പതിനാറോ പതിനേഴോ വയസില്‍ തുടങ്ങിയതാണ് മിമിക്രി. ഇപ്പോള്‍ ഞാന്‍ മിമിക്രിയിലേക്ക് വന്നിട്ട് മുപ്പത് വര്‍ഷമായി. പാട്ടായിരുന്നു ആദ്യം. അതാണ് മിമിക്രിയിലേക്ക് വഴിത്തിരിച്ചത്. അമ്മയ്ക്ക് ഞാന്‍ പാടുന്നത് വലിയ ഇഷ്ടമായിരുന്നു. മിമിക്രിയില്‍ ആദ്യ കാലത്ത് പ്രവര്‍ത്തിച്ചിരുന്നത് മുണ്ടക്കല്‍ വിനോദ്, ഷോബി തിലകന്‍, ഷമ്മി തിലകന്‍ എന്നിങ്ങനെയുള്ളവരുടെ ടീമിലാണ്.
തുടക്ക കാലത്ത് സുരേഷ് ഗോപിയെയും പിന്നീട് ജഗദീഷേട്ടനെയും അനുകരിച്ചു. ഇതിനോടകം നാല്‍പത് സിനിമകള്‍ ചെയ്തു. കോമഡി സ്റ്റാര്‍സില്‍ പങ്കെടുത്തെങ്കിലും എനിക്ക് ജനശ്രദ്ധ നേടി തന്നത് മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ ആണ്. അതിലെ സ്‌കിറ്റുകളെല്ലാം ഹിറ്റായിരുന്നു.
പതിനാറ് വർഷം മുമ്പ് പ്രണയിച്ചായിരുന്നു ആദ്യ വിവാഹം. പക്ഷേ, ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കൈയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്.
പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്. രണ്ടാഴ്ച മുമ്പ് പുള്ളിക്കാരി ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാം ദാമ്പത്യത്തിലെ ചില പ്രശ്നങ്ങളായിരുന്നു കാരണം. ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞുണ്ട്.
ഒന്നര വയസു മുതൽ രാഹുലിനെയും കൊണ്ടാണ് ഞാൻ സ്‌റ്റേജ് ഷോകൾക്ക് പോയിരുന്നത്. ഞാൻ സ്‌റ്റേജിൽ കയറുമ്പോൾ സ്റ്റേജിന് പിന്നിൽ അവനെ ഉറക്കിക്കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസായപ്പോൾ മോൻ കർട്ടൻ പിടിക്കാൻ തുടങ്ങി.
ആരോടും പരാതിയും പരിഭവവുമില്ല. ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ ജീവിതത്തിലെ എല്ലാമറിഞ്ഞ് എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് രേണു. മോന് 11 വയസ്സുള്ളപ്പോഴാണ് ഞാൻ രേണുവിനെ വിവാഹം കഴിച്ചത്. അന്നു മുതൽ എന്റെ മോൻ അമ്മയുടെ കുറവ് അറിഞ്ഞിട്ടില്ല.
എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതാണ്. രേണുവിന് ജീവനാണ് രാഹുലിനെ. താൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്ത മോൻ അവനാണെന്നാണ് എപ്പോഴും രേണു പറയും. രണ്ടു പേരും വലിയ ചങ്കുകളാണ്. ഇപ്പോൾ പത്താം ക്ലാസിലാണ് രാഹുൽ. എന്റെ വളർച്ചയിൽ രേണുവിന്റെ പിന്തുണയാണ് വലുത്" - സുധി പറഞ്ഞു.