തിരുവനന്തപുരം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും സ്റ്റേഷനില്‍ മർദിച്ച സംഭവത്തില്‍ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. സിഐ കെ. വിനോദ്, എസ്‌ഐ എ.പി. അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സി.പി.ഒ. മണികണ്ഠൻ പിള്ള എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.
സഹോദരങ്ങളായ യുവാക്കളെ മർദിച്ചതിന് ഏഴ് മാസം മുമ്പാണ് ഇവരെ സസ്പെൻഡ് ചെയ്തത്. ദക്ഷിണമേഖല ഐജി ജി. സ്പർജൻ കുമാറാണ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്. എം.ഡി.എം.എ. കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനെത്തിയ രണ്ട് യുവാക്കൾ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നെന്ന രീതിയിൽ വാർത്ത പുറത്ത് വിടുകയും പിന്നാലെ കേസെടുക്കുകയുമായിരുന്നു.
പിന്നാലെ സംഭവത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ലോക്കപ്പ് മർദ്ദനം വിവാദമായതോടെയാണ് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.