കൊച്ചി: ഇരുപതു വർഷമായി പെരുമ്പാവൂരിനടുത്ത് കൂവപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഉത്തരേന്ത്യൻ ബ്രാഹ്മണ കുടുംബത്തിലെ പെൺകുട്ടി പ്രിയങ്ക ഹരീഷ് ഭരദ്വാജിനെ മഹിളാ ഐക്യവേദി ആദരിച്ചു.
ഞായറാഴ്ച കൂവപ്പടി കൊരുമ്പശ്ശേരിയിൽ നടന്ന മഹിളാ ഐക്യവേദിയുടെ ഉണർവ്വും നിനവും എന്ന പരിപാടിയിൽ വച്ചാണ് ആദരിച്ചത്. കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡ് മെമ്പർ സന്ധ്യ രാജേഷ്, പ്രിയങ്കയ്ക്ക് മെമെന്റോ കൈമാറി. കൂവപ്പടി മദാസ് കവലയ്ക്കു സമീപം, സമന്വയ റെസിഡന്റസ് അസോസിയേഷന്‍ പരിധിയില്‍ 'ശാരദാഗോവിന്ദ'ത്തില്‍ വാടകയ്ക്കു താമസിക്കുന്ന ഉത്തര്‍പ്രദേശ് ഫേജാബാദ് ജില്ലയിലെ ജലാല്‍പൂര്‍ മുസ്കരായി ഗ്രാമത്തിലെ ഹരീഷ് ശിവ്ജോര്‍ ഭരദ്വാജിന്റെയും രാധിക ഹരീഷിന്റെയും രണ്ടുമക്കളില്‍ ഇളയ കുട്ടിയാണ്.
പ്ലസ്-ടു വിന് ബയോ മാത്‍സ് പഠിച്ച് എം.ബി.ബി.എസ്. എടുത്ത് ഗൈനക്കോളജിയിൽ ഉപരിപഠനം നടത്തണമെന്ന ആഗ്രഹത്തിലാണ് ഈ മിടുക്കി. പഠനത്തോടൊപ്പം ചിത്രരചനയിലും കരകൗശലനിർമ്മാണത്തിലും കഴിവു തെളിയിച്ചിട്ടുണ്ട്. കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു.
തൊഴിൽ തേടി കേരളത്തിലെത്തിയതാണ് കുടുംബം. അച്ഛൻ ഹരീഷ് ഭരദ്വാജ് പ്ലൈവുഡ് ഫാക്ടറികളുടെ മെഷീൻ മെക്കാനിക്കാണ്. വർഷങ്ങളായി വട്ടയ്ക്കാട്ടുപടി പാങ്കുളത്ത് ധീമാന്‍ എഞ്ചിനീയറിംഗ് വര്‍ക്ക്സ് എന്ന സ്ഥാപനം നടത്തുകയാണ്. സഹോദരൻ വിനയ് ഹരീഷ് അറയ്ക്കപ്പടി ജയ് ഭാരത് ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ നിന്നും ബി. കോം ബിരുദം പൂർത്തിയാക്കി.