ഇടുക്കി: മറയൂർ പെട്രോൾ പമ്പ് ജംഗ്‌ഷനിൽ മൊബൈൽ ടവർ മുകളിൽ കയറിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. മറയൂർ മിഷൻ വയൽ സ്വദേശി മണികണ്ഠപ്രഭു (35)വാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.
കുടുംബ പ്രശ്നത്തെത്തുടർന്ന് ഇന്നലെ ഉച്ചയോടെ കൂടി മൊബൈൽ ടവർ മുകളിൽ കയറിയ മണികണ്ഠപ്രഭു താഴേക്കു ചാടുമെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് മറയൂർ സിഐറ്റിസി മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പോലീസും നാട്ടുകാരും മണികണ്ഠ പ്രഭുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴെയിറങ്ങിയില്ല. ഒടുവിൽ മണികണ്ഠ പ്രഭുവിന്റെ മക്കളെ സ്ഥലത്തെത്തിച്ചു.
ഇവർ പിതാവിനോട് സംസാരിപ്പിച്ച ശേഷമാണ് ഇയാൾ താഴെയിറങ്ങാൻ സമ്മതിച്ചത്. ഇതിനിടെ 42 കിലോ മീറ്റർ അകലെയുള്ള മൂന്നാറിൽ നിന്നു ഫയർഫോഴ്സിനെ എത്തിക്കാനുള്ള ശ്രമവും നടന്നിരുന്നു. പിന്നീട് മണികണ്ഠ പ്രഭു ഇറങ്ങിയതിനെത്തുടർന്ന് ഫയർഫോഴ്സ് പാതിവഴിയിൽ തിരികെ മടങ്ങുകയായിരുന്നു.