തിരുവനന്തപുരം: 70 അടി താഴ്ച്ചയുള്ള കിണറ്റിൽ ചാടിയ മാനസിക വിഭ്രാന്തിയുള്ള ആളെ അഗ്നിരക്ഷാ സേന രക്ഷിച്ചു. പെരുമ്പഴുതൂർ ചെമ്മണ്ണുവിള വടകോട് ചരുവിള പുത്തൻ വീട്ടിൽ മണിയ(അനിൽ-45)നാണ് ഏകദേശം 70 അടി താഴ്ചയും 5 അടി വ്യാസവുമുള്ള കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
മറ്റാരെയോ ഉപദ്രവിച്ച ശേഷമാണ് അനി കിണറിൽ ചാടിയത്. ഇയാൾ ഉപദ്രവിച്ച യുവാവ് ഷർട്ടൊക്കെ കീറിയ നിലയിൽ സ്ഥലത്തുണ്ടായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തോട് കിണറ്റിൽ വീണയൾ ഉപദ്രവിക്കുമെന്നും സൂക്ഷിക്കണമെന്നും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തന്‍റെ അമ്മയെ കാണാനില്ലെന്നും ആരോ മന്ത്രവാദം ചെയ്താണ് കിണറ്റിൽ വീണതെന്നും പരസ്പര വിരുദ്ധമായി സംസാരിക്കുന്ന നിലയിലാണ് 45കാരനുണ്ടായിരുന്നതെന്ന് സേനാംഗങ്ങൾ പറഞ്ഞു.
തുടർന്ന് ഫയർഫോഴ്സ് സേനാംഗം വി.എസ്. സുജൻ നെറ്റും റോപ്പും ഉപയോഗിച്ച് കിണറ്റിലിറങ്ങി മുഖത്തും കാലിനും തോളിനും പരിക്കുപറ്റിയ അനിയെ വലയ്ക്കുള്ളിൽ കയറ്റി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു.
നെയ്യാറ്റിൻകര അസി.സ്റ്റേഷൻ ഓഫീസർ ടി. പ്രതാപ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അൽ അമീൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിപിൻ, ഷിബു കുമാർ, സാനു വത്സൻ, രജിത്ത്കുമാർ, വിനീഷ്, ജയകൃഷ്ണൻ, റോബർട്ട്, ഷിജു, ഷൈൻ കുമാർ, ഹോം ഗാർഡ് വനജ കുമാർ, സജികുമാർ, ഗിരീഷ് കുമാർ ഉൾപ്പെടുന്ന സംഘമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അനിയെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.