ഒരുകാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ഭയപ്പെടുത്തിയ നടനാണ് ടി.ജി. രവി. മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലന്‍ നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹമെന്നും പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ഇന്നും സിനിമകളില്‍ സജീവമാണ് നടന്‍.
1974ല്‍ പുറത്തിറങ്ങിയ ഉത്തരായണം എന്ന സിനിമയിലൂടെയായിരുന്നു ടി.ജി. രവിയുടെ കടന്നുവരവ്. ജയനൊപ്പം അഭിനയിച്ച ചാകര എന്ന സിനിമയിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി വില്ലന്‍ വേഷങ്ങള്‍ നടനെ തേടിയെത്തുകയായിരുന്നു. മൂവി വേള്‍ഡ് മീഡിയ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സിനിമാ ജീവിതാനുഭവങ്ങള്‍ തുറന്നു പറയുകയാണ് ടി.ജി. രവി.
''ഒരിക്കല്‍ ഞാന്‍ അഭിനയിച്ച ഒരു സിനിമ കാണാന്‍ പോയപ്പോള്‍ എന്റെ ഭാര്യ കരഞ്ഞു. ഞങ്ങള്‍ ഒന്നിച്ചാണ് പോയത്. ആ സിനിമയുടെ സംവിധായകന്‍ ഞാന്‍ ചെയ്യാത്ത ഒരു പോഷന്‍ ബിറ്റിട്ട് കയറ്റി. ഒരു ബെഡ്റൂം സീനായിരുന്നു അത്. അതിലെ വിരിപ്പ് മാത്രം കണ്ടാല്‍ മതി, ബാക്കിയെല്ലാം മദ്രാസിലുള്ള പിള്ളേര്‍ ചെയ്യും. അതാണ് ഭാര്യ കാണാനിടയായത്. അങ്ങനെ ആ ഡയറക്ടറെ ഞാന്‍ തല്ലി. നമ്മള്‍ അഭിനയിക്കുമ്പോള്‍ അബദ്ധവശാല്‍ ചിലതൊക്കെ സംഭവിക്കും.
ഒരു സിനിമയില്‍ ഞാനൊരു പെണ്‍കുട്ടിയെ എടുത്തുകൊണ്ട് പോകുന്ന സീനുണ്ടായിരുന്നു. അതിനിടയ്ക്ക് എന്റെ കൈ തട്ടി ആ പെണ്‍കുട്ടിയുടെ ഫ്രോക്ക് ഒന്നു പൊങ്ങിപ്പോയി. അത് കട്ട് ചെയ്തിട്ടാണ് അവര്‍ ആ സിനിമ റിലീസ് ചെയ്തത്. അതാണ് ശരി. മറ്റൊരു സിനിമയില്‍ ഞാന്‍ മാധുരിക്ക് സാരി ഉടുത്തുകൊടുന്ന സീനുണ്ടായിരുന്നു. പോസ്റ്റര്‍ വന്നപ്പോള്‍ അതിലെന്റെ കൈയുടെ പകുതിയേയുള്ളൂ. അതും ഒരുപാട് ബുദ്ധിമുട്ടിച്ചു. ഇതൊക്കെ കൊണ്ടാണ് മലയാള സിനിമയ്ക്ക് അന്ന് മദ്രാസില്‍ ചീത്തപ്പേരുണ്ടായത്.
ഇടിയും മിന്നലും എന്ന ഒരു സിനിമയുണ്ടായിരുന്നു. ആ പേര് കണ്ടിട്ട് ടി.ജി. രവിയുടെ സിനിമയല്ലേ എന്തെങ്കിലും കാണുമെന്ന് കരുതി പിള്ളേരൊക്കെ തിയേറ്ററിലേക്ക് ഇടിച്ചു കയറി. സത്യത്തില്‍ ഞാന്‍ നല്ലൊരു വേഷം ചെയ്ത സിനിമയായിരുന്നു അത്. അതിനാണ് ബിറ്റ് പ്രതീക്ഷിച്ച് ആളുകള്‍ കയറിയത്. ബിറ്റ് കാണാന്‍ വേണ്ടി അന്നൊക്കെ വലിയ തിരക്കായിരുന്നു''- ടി.ജി. രവി പറയുന്നു.
ഒരു ഓണ്‍ലൈന്‍ ചാനല്‍ വീട്ടില്‍ വന്നു ഇന്റര്‍വ്യൂ എടുത്തുകൊണ്ടുപോയി തെറ്റായ വാര്‍ത്ത കൊടുത്തതും കുടുംബം അന്നു ഒരുപാട് വിഷമിച്ചതുമായ സാഹചര്യവും ടി.ജി. രവി ഒരിക്കല്‍ പറഞ്ഞിരുന്നു. ''ഞാന്‍ ഫെയ്സ്ബുക്കില്‍ ഒന്നുമില്ല. വാട്‌സ്ആപുണ്ട്. സോഷ്യല്‍ മീഡിയയ്ക്ക് ഒരുപാട് ദോഷങ്ങളുണ്ട്, അതുപോലെ തന്നെ ഗുണങ്ങളുമുണ്ട്.
അത് പറയാന്‍ കാരണവുമുണ്ട്. ഒരിക്കല്‍ ഒരാള്‍ വന്ന് എന്റെ ഇന്റര്‍വ്യൂ എടുത്തുകൊണ്ട് പോയി. എന്റെ കൃഷിയും കാര്യങ്ങളുമൊക്കെ അതില്‍ കാണിച്ചിരുന്നു. ഭാര്യയുടെ ഒരു പഴയ ഫോണാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. അതൊക്കെ കാണിച്ചു. ഞാനും ഭാര്യയും കൂടി ഈ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നു എന്ന രീതിക്കാണ് അവര്‍ എടുത്തത്. നല്ല ഇന്റര്‍വ്യൂ ആയിരുന്നു. എന്നാല്‍, കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വിദേശത്തുള്ള എന്റെ മരുമകള്‍ എനിക്കൊരു വാര്‍ത്ത അയച്ചു തന്നു.
ഒരു ഓണ്‍ലൈന്‍ ചാനലിലെ വാര്‍ത്തയായിരുന്നു അത്. 'എന്‍ജിനീയറും സിനിമാ നടനുമായ ടി.ജി. രവിയുടെ ഇപ്പോഴത്തെ അവസ്ഥ' എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത. ആ വാര്‍ത്ത ഒരുപാട് ബുദ്ധിമുട്ടിച്ചു. എന്നെയും എന്റെ കുടുംബത്തെയും അത് ബാധിച്ചു. കുരുത്തംകെട്ട ഒരുത്തന്‍ അങ്ങനെ എഴുതിയതിന് നമ്മള്‍ എന്ത് ചെയ്യും.
ഈ വാര്‍ത്ത കണ്ട് എന്റെ ഒരു സുഹൃത്ത് വീട്ടില്‍ വന്നു. ഒരു പാര്‍ട്ടിയിലെ മുതിര്‍ന്ന ഒരു നേതാവ് ആ വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ പറഞ്ഞുവിട്ടിട്ട് വന്നതാണ്. അന്വേഷിക്കാനും ആളുകളുണ്ടെന്ന് അന്നു മനസിലായി. എങ്കിലും ഇതുപോലെ ചില ശവം തീനികളുണ്ട്. ഒരു കാര്യവുമില്ലാതെയാണ് അന്നെന്റെ കുടുംബം വിഷമിച്ചത്''