തൊടുപുഴ: പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ ലോ കോളജില്‍ കെ.എസ്.യു-എസ്.എഫ്.ഐ. സംഘര്‍ഷം. കെ.എസ്.യു. പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മൂന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
അഞ്ചാം വര്‍ഷം ബി.എ.എല്‍.എല്‍.ബി വിദ്യാര്‍ഥികളായ എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റും ഏരിയാ സെക്രട്ടറിയുമായ മുതലക്കോടം അണ്ണായിക്കണ്ണം ചാലില്‍ ജോയല്‍ (24), എസ്.എഫ്.ഐ. യൂണിറ്റ് ജോയിന്റെ സെക്രട്ടറി കാസര്‍കോട് പാണത്തൂര്‍ ചാമുണ്ഡിക്കരയില്‍ ഗവ. സ്‌കൂളിന് സമീപം പുലിപ്രംകുന്നേല്‍ അശ്വന്ത് പത്മന്‍ (22), രണ്ടാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥിയും ഡിെവെ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ പെരുമ്പിള്ളിച്ചിറ പുതുച്ചിറ കളപ്പുരയ്ക്കല്‍ തന്‍വീര്‍ ജബ്ബാര്‍ (25) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഇവര്‍ക്കെതിരെ വധശ്രമത്തിനുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു കാമ്പസിനുള്ളില്‍വച്ച് എസ്.എഫ്.ഐ. കെ.എസ്.യു. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ പരുക്കേറ്റ ഏതാനും കെ.എസ്.യു. പ്രവര്‍ത്തകര്‍ സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റിലായത്.
അടുത്തിടെ കെ.എസ്.യു. ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ നിതിന്‍ ലൂക്കോസ് കോളജ് തുറന്നദിവസം നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഇടുക്കി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന ധീരജ് രാജേന്ദ്രന്‍ കുത്തേറ്റുമരിച്ച കേസില്‍ പ്രതിയായ നിതിന്‍ ലൂക്കോസിനെ കോളജില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നിലപാടെടുത്തതോടെ ഇരുകൂട്ടരും തമ്മില്‍ കോളജില്‍ ക്ലാസ് തുടങ്ങിയ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. അന്ന് ഏറ്റുമുട്ടിയ ഇരുവിഭാഗം വിദ്യാര്‍ഥികളും ഇതേച്ചൊല്ലി വ്യാഴാഴ്ച ഉച്ചയോടെ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കെ.എസ്.യു. പ്രവര്‍ത്തകര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇന്നലെ പുലര്‍ച്ചെ 2.30ന് താമസ സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് സംഘടിച്ചെത്തിയ അമ്പതോളം വരുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ ഉപരോധസമരം നടത്തി. ഇതിൽ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.
സംഘര്‍ഷത്തിനിടെ പരുക്കേറ്റ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. എസ്.എഫ്.ഐ. പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയില്‍ ഒരു കെ.എസ്.യു. പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയും ഏതാനും പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു. ഇന്നലെ കോളജില്‍ പഠിപ്പുമുടക്കി സമരം നടത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.