കോഴിക്കോട്: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 13.730 ഗ്രാം എം.ഡി എം.എയുമായി ഒരാളെ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്നിയങ്കര പോലീസും ചേർന്ന് പിടികൂടി. പയ്യാനക്കൽ തൊപ്പിക്കാരൻവയൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പയ്യാനക്കൽ പട്ടർ തൊടിയിൽ സർജാസാ(38 )ണ് പിടിയിലായത്.
രഹസ്യ വിവരത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി സർജാസ് പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ ലഹരിമരുന്ന് വാങ്ങാൻ പോയതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ വീട്ടിൽ പരിശോധന നടത്തുകയും രഹസ്യമായി സൂക്ഷിച്ച എം.ഡി.എം.എ. കണ്ടെടുക്കുകയുമായിരുന്നു.
ലഹരിക്ക് അടിമയായ ഇയാൾ വീട്ടിൽ അക്രമകാരിയായിരുന്നു. ലഹരിക്കായി പണം കണ്ടെത്തുന്നതിനും ആർഭാട ജീവിതത്തിനുമാണ് ലഹരിക്കച്ചവടത്തിലേക്ക് തിരിയുന്നത്.
ചോദ്യം ചെയ്തതിൽ നിന്നും ഇയാൾക്ക് വലിയ അളവിൽ എംഡിഎംഎ നൽകുന്നവരെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പലരും നിരീക്ഷണത്തിലാണെന്നും പന്നിയങ്കര ഇൻസ്പെക്ടർ ശംഭുനാഥ് പറഞ്ഞു.
സ്കൂൾ-കോളേജ് പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും കണ്ടെത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ ഡെപ്യൂട്ടി കമ്മീഷണർ കെഇ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, പന്നിയങ്കര സബ്ബ് ഇൻസ്പെക്ടർ കിരൺശശിധരൻ, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി, എ.കെ അർജുൻ, രാകേഷ് ചൈതന്യം പന്നിയങ്കര സ്റ്റേഷനിലെ സീനിയർ സിപിഒ ബിജു, വുമൺ സിപിഒ ഫുജറ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.