കൊല്ലം: കൊല്ലത്തെ കടയ്ക്കലിൽ റിട്ടയേർഡ് അധ്യാപികയെ കെട്ടിയിട്ട് കത്തികാട്ടി ഭീക്ഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ. ആറ്റിങ്ങൽ കാരിച്ചയിൽ രേവതി ഭവനിൽ ശ്യാം കുമാറാ(36)ണ് പിടിയിലായത്.
വെള്ളിയാഴ്ച അയൽവാസിയാണ് ഓമനയമ്മ(77)യെ കൈ കെട്ടിയ നിലയിലും വായ്ക്കുള്ളിൽ തുണി തിരുകിയ നിലയിലും കണ്ടെത്തിയത്. വിവരമറിയച്ചതിനെത്തുടർന്ന് കടയ്ക്കൽ പോലീസെത്തി ഓമനയമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കട്ടിലിനടിയിൽ ഒളിച്ചിരുന്ന പ്രതി ആക്രമിച്ചു നാലര പവൻ സ്വർണ്ണാഭരണങ്ങളും ഏഴായിരത്തോളം രൂപയും കവരുകയായിരുന്നുവെന്നാണ് ഓമനയമ്മയുടെ മൊഴി. കൈ കെട്ടി വായിൽ തുണി തിരുകി കത്തി കഴുത്തിൽ വച്ച് കൊലപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തിയാണ് സ്വർണം കവർന്നത്.
തനിക്ക് ക്യാൻസർ ആണെന്നും ചികിത്സയ്ക്ക് പണം വേണമെന്നും പ്രതി പറഞ്ഞിരുന്നതായും വയോധിക പോലീസിനോട് പറഞ്ഞു.
പ്രതി തള്ളിയതിനെത്തുടർന്നുള്ള വീഴ്ചയിൽ വയോധികയുടെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.