കാഞ്ഞങ്ങാട്: സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പന്ത്രണ്ട് വയസുകാരനെ പിടികൂടിയപ്പോള്‍ തെളിഞ്ഞത് 45 വയസുകാരന്റെ ക്രൂരത.
കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് കാസര്‍കോട് രാജപുരം സ്വദേശിയായ രമേശൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെ കാസര്‍കോട് രാജപുരത്ത് പന്ത്രണ്ട് വയസുകാരന്‍ പിടിയിലായത്.
ചോദ്യം ചെയ്തപ്പോഴാണ് മൊബൈലില്‍ സ്ത്രീകളുടെ വീഡിയോ പകര്‍ത്തുന്നത് വ്യാപാരിയായ രമേശന് വേണ്ടിയാണെന്ന വിവരം പുറത്താകുന്നത്. ഇങ്ങനെ നിരവധി തവണ രമേശൻ പറഞ്ഞിട്ട് താന്‍ സ്ത്രീകള്‍ കുളിക്കുന്നത് മൊബൈലിൽ പകര്‍ത്തിയിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനിടെയാണ് രമേശന്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്നും പന്ത്രണ്ടു വയസുകാരന്‍ വെളിപ്പെടുത്തി.
ഇതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രണ്ട് വര്‍ഷമായി കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ആഹാര സാധനങ്ങള്‍ വാങ്ങിക്കൊടുത്തും മറ്റ് പ്രലോഭനങ്ങള്‍ നടത്തിയുമായിരുന്നു പീഡനം. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രമേശനെതിരെ കേസെടുത്തത്.