കാസർകോട് വാഹന പരിശോധനയ്ക്കിടെ  സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ എംഡിഎംഎ;  അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ രക്ഷപ്പെടാൻ ശ്രമം, മയക്കുമരുന്നു കഴിച്ച പ്രതിക്ക് ദേഹാസ്വാസ്ഥ്യം

author-image
neenu thodupuzha
New Update

കാസർകോട്: വാഹന പരിശോധനയ്ക്കിടെ മട്ടമ്മൽ സ്വദേശി മോണങ്ങാട് ഹൗസിൽ സിഎംപി ജലീസിനെ (27) മയക്കുമരുന്നുമായി പിടി കൂടി. ചോദ്യം ചെയ്യുന്നതിനിടെ  മയക്കുമരുന്ന് കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതിയെ പോലീസ്  പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

തിങ്കളാഴ്ച വൈകിട്ട് തൃക്കരിപ്പൂരിൽ  ബൈക്ക് പട്രോളിങ് നടത്തുകയായിരുന്ന എഎസ്‌ഐ ലക്ഷ്മണനും സിവില്‍ പോലീസ് ഓഫീസര്‍ സുധീഷും സംശയാസ്പദമായി കാണപ്പെട്ട ജലീസിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്ത് മനസ്സിലായത്.

publive-image

തുടർന്ന് ചന്തേര സ്റ്റേഷൻ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.പി. മനുരാജിനെ വിവരം അറിയിച്ചു. ഇൻസ്പെക്ടർ സ്ഥലത്തെത്തി മയക്കുമരുന്ന് കേസിലെ പ്രതികൂടിയായ ജലീസിനെ ചോദ്യം ചെയ്തു. ഇയാള്‍ സഞ്ചരിച്ച കെഎല്‍ 60 ക്യു 4787 നമ്പര്‍ സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ച മാരകമയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്.

അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി  രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ  പോക്കറ്റില്‍ നിന്നും പ്ലാസ്റ്റിക് കവറെടുത്ത് അതിലുണ്ടായിരുന്ന കാപ്പിനിറത്തിലുള്ള സാധനം വായിലേക്ക് തള്ളിയ ശേഷം പോലീസുകാരനായ സുധീഷിനെ തള്ളി താഴെയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കി. പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതി കുഴഞ്ഞു വീഴുകയായിരുന്നു.

അമിതമായി മയക്കുമരുന്ന് കഴിച്ച് അവശനിലയില്‍ ആയതിനാൽ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ മറ്റൊരു മയക്കുമരുന്ന് കേസില്‍ പോലീസ് അറസ്റ്റുചെയ്ത ജലീസ് ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും മയക്കുമരുന്ന് വില്‍പ്പന തുടങ്ങുകയായിരുന്നു. സ്‌കൂട്ടറില്‍ മയക്കുമരുന്ന് സൂക്ഷിച്ചശേഷം ആവശ്യക്കാര്‍ക്ക് വേണ്ടുന്ന സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പ്രതി  ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

Advertisment