കൊച്ചി: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയിലെ കേസില്‍ അഞ്ചാം പ്രതിയായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാർ ചോദ്യം ചെയ്യലിനായി ഹാജരാകണം. ഇന്നു രാവിലെ പത്തിന് കൊച്ചി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
മഹാരാജാസ് കോളേജ് മാര്‍ക് ലിസ്റ്റ് വിവാദത്തില്‍ ജൂണ്‍ ആറിന് സംപ്രേഷണം ചെയ്ത തത്സമയ റിപ്പോര്‍ട്ടിങ്ങിന്റെ പകര്‍പ്പും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ. വിദ്യക്കെതിരായ വ്യാജരേഖാകേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ മാര്‍ക് ലിസ്റ്റ് വിവാദത്തെപ്പറ്റി കെ.എസ്.യു. പ്രവര്‍ത്തകന്‍ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.
കെ.എസ്.യു. പ്രവര്‍ത്തകന്‍ ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പി.എം. ആര്‍ഷോയുടെ ആരോപണം. ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങൾ ആക്രമിച്ചു. പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യും. കെ. വിദ്യയെ വ്യാജ രേഖ ചമയ്ക്കാൻ ഏതെങ്കിലും എസ്.എഫ്.ഐക്കാർ സഹായിച്ചെന്ന് തെളിയിക്കണം. എങ്കിൽ നടപടി സ്വീകരിക്കുമെന്നും ആർഷോ പറഞ്ഞു. മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത സംഭവത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആർഷോയുടെ പ്രതികരണം.
പ്രതികളായ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റേയും വകുപ്പ് മേധാവിയുടെയും മൊഴികള്‍ ക്രൈംബ്രാഞ്ച് സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു.