കോട്ടയം: മഴക്കാലമായതോടെ കുപ്രസിദ്ധ മോഷണസംഘമായ തിരുട്ടു ഗ്രാമക്കാര്‍ ജില്ലയിലെത്താൻ സാധ്യതയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മോഷണം പെരുകിയതോടെ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് റസിഡൻസ് അസോസിയേഷനുകളും രംഗത്തെത്തി.
മഴക്കാലത്ത് തമിഴ് തിരുട്ടുസംഘം വ്യാപകമായി മോഷണത്തിന് എത്താറുണ്ട്. വീട് തകര്‍ത്ത് ആക്രമിച്ച് മോഷണം നടത്തുന്നവരായതിനാൽ കൂടുതല്‍ കരുതല്‍ വേണമെന്നാണ് പോലീസ് പറയുന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ അയല്‍വീടുകളിലെ ഫോണ്‍നമ്പരുകള്‍ ശേഖരിച്ചു വയ്ക്കണമെന്നും പോലീസ് പറയുന്നു.
/sathyam/media/post_attachments/inKv8rxQQnR9PrKKoK1Z.jpg)
ശ്രദ്ധിക്കാൻ...
രാത്രി മൊബൈലില്‍ ചാര്‍ജുണ്ടെന്ന് ഉറപ്പാക്കണം.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുക.
വീടിന്റെ മുൻവാതിലുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
വാതിലുകള്‍ക്ക് പിന്നില്‍ രണ്ട് ഇരുമ്പുപട്ടകള്‍ ഉറപ്പിച്ച് ബലപ്പെടുത്തുന്നത് സുരക്ഷിതമായിരിക്കും.
ജനല്‍പ്പാളികള്‍ അടച്ചിടുക.
അപരിചിതര്‍ കോളിംഗ്ബെല്‍ അടിച്ചാല്‍ ജനല്‍വഴി അകന്നുനിന്ന് സംസാരിക്കണം.
രാത്രികാലങ്ങളില്‍ വീടിന്റെ മുൻവശത്തും പിൻവശത്തും ലൈറ്റ് ഇടണം.
നിരീക്ഷണ ക്യാമറകളുണ്ടെങ്കില്‍ റെക്കാഡിംഗ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
രാത്രി പൈപ്പുതുറന്ന് വെള്ളമൊഴുകുന്ന ശബ്ദമോ, ഗേറ്റില്‍ ആരെങ്കിലും മുട്ടുന്ന ശബ്ദമോ കേട്ടാല്‍ വാതില്‍ തുറന്ന് പുറത്തിറങ്ങരുത്.
മറ്റ് നിര്‍ദേശങ്ങള്‍...
കമ്പിപ്പാര, പിക്കാസ് മുതലായവ വീടിന് പുറത്ത് സൂക്ഷിക്കരുത്.
വീടുപൂട്ടി പുറത്തുപോകുന്നത് കൂടുതല്‍ ദിവസം നീണ്ടാല്‍ പോലീസിനെ അറിയിക്കണം.
പത്രം, പാല്‍, തപാല്‍ എന്നിവ നല്‍കേണ്ടതില്ലെന്ന് നിര്‍ദ്ദേശിക്കണം.
പകല്‍ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ജനമൈത്രി ബീറ്റ് ഓഫീസറിന്റെ ഫോണ്‍ നമ്പർ സേവ് ചെയ്ത് സൂക്ഷിക്കണം.