ചെന്നൈ: ഡിഎംകെ എം.പി. കനിമൊഴിയെ ബസില്‍ കയറ്റിയതിന് വനിതാ ഡ്രൈവറുടെ ജോലി തെറിച്ചു. കോയമ്പത്തൂരില്‍ സ്വകാര്യ ബസ് ജീവനക്കാരിയായ ശർമ്മിളയുടെ ജോലിയാണ് നഷ്ടമായത്. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയിൽ പ്രശസ്തയായ ശർമ്മിളയെ നേരിട്ട് അഭിനന്ദിക്കാനാണ് കനിമൊഴി എം.പി. എത്തിയത്. കുശലം ചോദിച്ച് അൽപ്പസമയം യാത്ര ചെയ്തു.
/sathyam/media/post_attachments/BzJPjr646C3FS9NS060S.webp)
യാത്രയ്ക്കിടെ വനിതാ കണ്ടക്ടർ എം.പിയോട് ടിക്കറ്റ് ചോദിച്ചത് കല്ലുകടിയായെങ്കിലും ശർമ്മിളയ്ക്ക് സമ്മാനങ്ങൾ നൽകി സന്തോഷത്തോടെ കനിമൊഴി മടങ്ങുകയായിരുന്നു. എന്നാൽ, കണ്ടക്ടർക്കെതിരെ പരാതി പറയാൻ ഉടമയുടെ അടുത്ത് ശർമ്മിള എത്തിയപ്പോൾ ബസ് ഡ്രൈവറെ ഉടമ ശകാരിക്കുകയായിരുന്നു. സ്വന്തം പ്രശസ്തിക്ക് വേണ്ടി ഡ്രൈവർ ഓരോന്ന് ചെയ്യുന്നെന്നും ബസ് ഉടമയെ വിവരം അറിയിക്കുന്നില്ലെന്നുമായിരുന്നു ഉടമയുടെ പരാതി. ജോലിക്ക് വരണമെന്ന് നിർബന്ധമില്ലെന്നും ബസ് ഉടമ പറഞ്ഞു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി ഉടമ രംഗത്തെത്തി. ജോലിയിൽ നിന്ന് താൻ പറഞ്ഞുവിട്ടിട്ടില്ലെന്നും പണി മതിയാക്കിയത് ഷർമ്മിളയെന്നുമാണ് ബസ് ഉടമുടെ വാദം. സംഭവമറിഞ്ഞ എം.പി. പ്രതികരണവുമായി രംഗത്തെത്തി. ഷർമ്മിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ക്രമീകരിക്കുമെന്നും കനിമൊഴി പറഞ്ഞു. കനിമൊഴിയും ഡ്രൈവറും തമ്മിലുള്ള ചിത്രങ്ങളും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.