അതുലിന്റേത് കുത്തഴിഞ്ഞ ജീവിതം, സ്ഥിരം മദ്യപാനി, ലഹരി വില്‍പ്പന, മറ്റൊരു കൊലപാതക കേസിലും പ്രതി; ഭര്‍ത്താവ് ഗള്‍ഫിലുള്ള രജിതമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷം, രജിത അകന്നതും പോലീസില്‍ പരാതി നല്‍കിയതും പക ഇരട്ടിപ്പിച്ചു; ഒടുവില്‍ കൊന്നൊടുക്കി പ്രതികാരം

author-image
neenu thodupuzha
New Update

പത്തനംതിട്ട: റാന്നി കീകൊഴൂര്‍ പുള്ളിക്കാട്ടില്‍പടി ഇരട്ടപനയ്ക്കല്‍ രജിത കൊല്ലപ്പെട്ട സംഭവത്തിലൂടെ പുറത്താകുന്നത് പ്രതി അതുല്‍ സത്യന്റെ കുത്തഴിഞ്ഞ ജീവിതം. റാന്നി ബ്ലോക്ക്പടി വടക്കേടത്ത് അതുല്‍ സത്യനാണ് കൂടെ താമസിച്ച യുവതിയെ അതിദാരുണമായി വെട്ടിക്കൊന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ നാട്ടുകാര്‍ക്ക് സ്ഥിരം തലവേദനയും പേടി സ്വപ്‌നവുമായിരുന്നു.

Advertisment

publive-image

കഞ്ചാവും മദ്യവും എംഡിഎംഎയും ഉള്‍പ്പെടെ വിതരണം നടത്തിയാണ് അതുല്‍ നാട്ടില്‍ കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ബ്ലോക്ക്പടി സ്വദേശിയായ രാജീവിനെ വീട്ടില്‍വച്ച് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലാകുകയും ജാമ്യത്തില്‍ പുറത്തിറങ്ങുകയുമായിരുന്നു. ഇതിനുശേഷം കായംകുളത്തുവച്ച് ഒരു ചാക്ക് കഞ്ചാവുമായി യാത്ര ചെയ്യുമ്പോള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി ഇടിച്ച് അപകടമുണ്ടാകുകയും ചെയ്തിരുന്നു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഈ സംഭവം അന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  പ്രതിയുടെ മാതാവും നാളുകള്‍ക്ക് മുമ്പ് ഒരു കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്നു. അഞ്ചു വര്‍ഷമായി അതുലും രജിതയും ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്, ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. രജിതയുടെ ആദ്യ ഭര്‍ത്താവ് ഗള്‍ഫില്‍ പോയ സമയത്ത് ഇരുവരും തമ്മില്‍ അടുപ്പമാകുകയും ഒരുമിച്ച് ജീവിക്കുകയുമായിരുന്നു.

publive-image

ഇതിനിടെ ഗള്‍ഫില്‍ പോയ യുവതി അതുലിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് തിരിച്ചെത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടാകുകയും യുവതി സ്വന്തം വീട്ടിലേക്കു പോകുകയുമായിരുന്നു. കഴുത്തില്‍ കത്തിവച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും ഈ ദൃശ്യങ്ങള്‍ രജിതയുടെ മാതാപിതാക്കള്‍ക്ക് പ്രതി അയയ്ക്കുകയും ചെയ്തു.

അതുല്‍ ഉപദ്രവിക്കുന്നതായി രജിത പോലീസില്‍ പരാതി നല്‍കിയതോടെ പ്രതിയുടെ പക ഇരട്ടിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മരിച്ച രജിതയുടെ പിതാവിനും മാതാവിനും സഹോദരിക്കുമാണ് വെട്ടേറ്റത്.

publive-image

മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. രജിതയുടെ മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Advertisment