കണ്ണൂർ: മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ മൃതദേഹവുമായെത്തിയ ആംബുലൻസ് തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു. നിരവധി പേർക്കു മർദ്ദനമേറ്റു.
കൂടാളി സ്കൂൾ ജീവനക്കാരൻ കീഴൂരിലെ കാർത്തികയിൽ വിമൽ കൃഷ്ണ(39)നാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
/sathyam/media/post_attachments/KNwiBcnyLc6jxV65YlUR.webp)
സംഭവത്തിൽ ജഗന്നാഥ് മന്ദിരം ട്രസ്റ്റ് ആംബുലൻസ് ഡ്രൈവർ വി.എം. അഭിജിത്ത്, സഹായി വിപിൻ എന്നിവരുടെ പരാതിയിൽ കണ്ടാലറിയുന്നവർക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. ചക്കരക്കൽ പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്.
വ്യാഴാഴ്ച രാവിലെ മരിച്ച വിമൽ കൃഷ്ണന്റെ മൃതദേഹം ഇരിട്ടിയിൽ വൈകിട്ട് 5.30-നായിരുന്നു എത്തിച്ചത്. ആറുമണിയോടെ മൃതദേഹം കൂടാളിയിലെ തറവാട്ട് വീട്ടിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. മൃതദേഹം മൂന്നു മണിക്കൂറിനകം സംസ്കരിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇരിട്ടിയിലെത്താൻ വൈകിയതിനാൽ ഇദ്ദേഹം ജോലിചെയ്യുന്ന സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കാനാകില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കാണേണ്ടവർക്ക് വീട്ടിലെത്തി കാണാനുള്ള അവസരമൊരുക്കാമെന്നും ഇവർ അറിയിച്ചു. ഇതിനെ ഒരുവിഭാഗം എതിർത്തതാണ് സംഘർഷത്തിൽ കലാശിച്ചത്.
വീട്ടിൽ നിന്ന് മൃതദേഹം എടുത്തതോടെ വാക്കേറ്റവും സംഘർഷവുമായി. സംസ്കാരച്ചടങ്ങുകളും അലങ്കോലപ്പെട്ടു. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് ഡ്രൈവർക്കും അടിയേറ്റു. ആംബുലൻസിന്റെ ഗ്ലാസുകളും അടിച്ചുതകർത്തു. പോലീസെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്.