/sathyam/media/post_attachments/YZzCTBX8BvFEwHrVTUr9.jpg)
തിരുവനന്തപുരം ; ബസില്‍ വച്ച് അപരിചിതനായ കുഴഞ്ഞുവീണ സഹയാത്രികന് പുതുജീവൻ നൽകി ഡോക്‌ടേഴ്‌സ് ദിനത്തില്‍ മാതൃകയായി മെഡിക്കല്‍ കോളജിലെ ഇന്‍ഫെഷ്യസ് ഡിസീസസ് വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ഡോ. കെ.ആര്‍. രാജേഷ്.ചേര്‍പ്പ് സ്വദേശി രഘുവിനാണ് (59) ഡോക്ടര്‍ തുണയായത്. മുൻപും ഹൃദയാഘാതം വന്നയാളാണ് രോഗി. മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കായി പോകുന്ന വഴിയായിരുന്നു കുഴഞ്ഞുവീണത്. കൃത്യസമയത്ത് സിപിആര്‍ നല്‍കി ആശുപത്രിയിലെത്തിച്ചത് കാരണമാണ് ജീവന്‍ രക്ഷിക്കാനായത്.
ഇരിങ്ങാലക്കുടയിലുള്ള വീട്ടില്‍നിന്നു മെഡിക്കല്‍ കോളജിലേക്ക് രാവിലെ സ്വകാര്യ ബസിലാണ് ഡോ. രാജേഷ് വന്നത്. അശ്വിനി ഹോസ്പിറ്റല്‍ കഴിഞ്ഞപ്പോഴാണ് ഒരാള്‍ ബസില്‍ കുഴഞ്ഞുവീണത് കണ്ടത് . എന്തു ചെയ്യണമെന്നറിയാതെ യാത്രക്കാരും ജീവനക്കാരും പരിഭ്രമിച്ചു. ഉടന്‍ തന്നെ ഡോ. രാജേഷ് മുന്നോട്ട് വന്ന് രോഗിയുടെ പള്‍സ് ഉള്‍പ്പെടെ പരിശോധിച്ചു. പരിശോധനയില്‍ രോഗിക്ക് കാര്‍ഡിയാക് അറസ്റ്റ് ആണെന്ന് മനസ്സിലായി. ഉടന്‍ തന്നെ സിപിആര്‍ നല്‍കി. എത്രയും വേഗം രോഗിയെ തൊട്ടടുത്തുള്ള ജനറല്‍ ആശുപത്രിയിൽ എത്തിക്കാന്‍ നിര്‍ദേശിച്ചു .
യാത്രക്കാരെ ഇറക്കി ഡോക്ടറോടൊപ്പം ഡ്രൈവറും, കണ്ടക്ടറും, രോഗിയുടെ കൂടെയുണ്ടായിരുന്ന ബന്ധുവും ചേര്‍ന്ന് അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. രോഗി അബോധാവസ്ഥയിലും പള്‍സ് ഇല്ലാത്ത അവസ്ഥയിലുമായിരുന്നു. യാത്രയിലുടനീളം ഡോക്ടര്‍ സിപിആര്‍ നല്‍കിക്കൊണ്ടിരുന്നു. ഡോക്ടര്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ രോഗിയെ പ്രവേശിപ്പിച്ച് ഷോക്ക് ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സ നല്‍കി. ഡ്യൂട്ടി ആര്‍എംഒയും മറ്റു ഡോക്ടര്‍മാരും സഹായവുമായെത്തി.
രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. അപ്പോഴേക്കും രോഗിക്കു ബോധം വരികയും ശരീരം പ്രതികരിച്ച് തുടങ്ങുകയും ചെയ്തു. നില മെച്ചപ്പെട്ട ശേഷം ആംബുലന്‍സില്‍ കയറ്റി ഡോക്ടര്‍ തന്നെ രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചു വിദഗ്ധ ചികിത്സ ഉറപ്പാക്കി .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us