അമ്പലപ്പുഴ: തന്റെ ഭാര്യയുമായി അടുപ്പമുണ്ടന്ന സംശയത്തില്‍ ലോട്ടറി വ്യാപാരിയെ കെ.എസ്.ഇ.ബിയുടെ എല്‍.ടി. ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതിയെടുത്ത് അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.
/sathyam/media/post_attachments/104oka3bgH7B1Y00Igrs.jpg)
ചങ്ങനാശേരി തൃക്കൊടിത്താനം പഞ്ചായത്ത് പതിനാലാം വാര്‍ഡ് പാലത്ര വീട്ടില്‍ ശശി(52)യെയാണ് അറസ്റ്റ് ചെയ്തത്. 25നായിരുന്നു സംഭവം. അമ്പലപ്പുഴ കരുമാടിയില്‍ ഉഷാ ഭവനത്തില്‍ അനില്‍ കുമാറിന്റെ കരുമാടിയിലുള്ള വീട്ടില്‍ രാത്രിയിലെത്തിയ പ്രതി വീട്ടില്‍ വച്ചിരുന്ന അനില്‍കുമാറിന്റെ മോട്ടോര്‍ സൈക്കിളില്‍ ഒരു ഇരുമ്പ് കസേര വച്ച ശേഷം അതിലും ബൈക്കിലും വയര്‍ ചുറ്റി വയറിന്റെ ഒരഗ്രം അനില്‍കുമാറിന്റെ വീടിന്റെ മുന്‍വശത്തുള്ള കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതി കൊടുത്തു അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
കരുമാടി ജങ്ഷനില്‍ ലോട്ടറി വില്പനക്കാരനായ അനില്‍കുമാര്‍ രാവിലെ ലോട്ടറി വില്‍പ്പനയ്ക്കായി ബൈക്ക് എടുക്കാന്‍ നേരം വൈദ്യുതാഘാതമേറ്റ് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അമ്പലപ്പുഴ സ്‌റ്റേഷനിലും കെ.എസ്.ഇ.ബിയിലും വിവരമറിയിച്ചു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്‌ഛേദിച്ചതിനാല്‍ ദുരന്തം ഒഴിവായി.
തുടര്‍ന്ന് അമ്പലപ്പുഴ സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അനില്‍കുമാറിനോട് അന്വേഷിച്ചപ്പോള്‍ തനിക്ക് ആരും ശത്രുക്കളായി ഇല്ലെന്നായിരുന്നു പ്രതികരണം. യാതൊരു അനിഷ്ട സംഭവങ്ങളും സമീപ കാലത്തു നടന്നിട്ടില്ലെന്നു അയല്‍വാസികളും മൊഴി നല്‍കി. തുടര്‍ന്ന് അനില്‍കുമാറിന്റെ വീടിന്റെ തൊട്ടടുത്തുള്ള പി.എസ്.സി കോച്ചിങ് സെന്ററിലെ സി.സി.ടിവി പരിശോധിച്ചപ്പോള്‍ ഹെല്‍മെറ്റ് ധരിച്ച് മുണ്ടും ഷര്‍ട്ടുമണിഞ്ഞ ഒരാളുടെ അവ്യക്തമായ ദൃശ്യം ലഭിച്ചു.
തുടർന്ന് അറുപതോളം സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ആറ് ദിവസത്തെ അന്വേഷണത്തിന്റെ ഫലമായി തൃക്കൊടിത്താനത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ ഭാര്യയും പരാതിക്കാരനായ അനില്‍കുമാറും തമ്മില്‍ അടുപ്പമുണ്ടെന്ന് സംശയിച്ചാണ് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി. അമ്പലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ടോള്‍സണ്‍ പി. ജോസഫ്, ആനന്ദ് വി.എല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിദ്ധിക്ക്, വിഷ്ണു, ജോസഫ് ജോയി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.