തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ മയക്കുമരുന്ന് കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉത്തരവിട്ടത്. എക്സൈസ് പിടികൂടിയത് വ്യാജ എൽഎസ്ഡി സ്റ്റാംപാണെന്നു രാസപരിശോധനയിൽ വ്യക്തമായതോടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീല നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
/sathyam/media/post_attachments/sU4oP9pVTH7ByEa6jlGX.jpg)
ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണി(51)യെ എക്സൈസ് പിടികൂടിയത്. ഇവരിൽനിന്ന് 12 എൽഎസ്ഡി സ്റ്റാംപ് പിടിച്ചെന്നാണ് ചാലക്കുടിയിലെ എക്സൈസ് ഓഫീസ് വ്യക്തമാക്കിയിരുന്നത്.
എന്നാൽ, പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ കാക്കനാട് റീജിയണൽ എക്സാമിനേഴ്സ് ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് എക്സൈസ് കുടുങ്ങിയത്. 12 സ്‌റ്റാംപുകളിൽ നടത്തിയ മൂന്നു ടെസ്റ്റുകളിലും ഫലം നെഗറ്റീവായിരുന്നു.
ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാമ്പുമായി ബ്യൂട്ടി പാർലർ ഉടമയെ പിടികൂടിയെന്നും പാർലറിൽ വരുന്ന യുവതികൾക്ക് വിൽപ്പന നടത്താനാണ് സ്റ്റാംപ് സൂക്ഷിതെന്നുമായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് എക്സൈസിനു ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായത്. സംഭവത്തിൽ അറസ്റ്റിലായ ഷീല രണ്ടരമാസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ മെയ് 10നാണ് ഷീല പുറത്തിറങ്ങിയത്. മെയ് 12നാണ് രാസപരിശോധനാ ഫലം പുറത്തുവന്നത്.